ബെംഗളൂരു: ചാരക്കേസില്‍ വൈകിവന്ന നീതിയുടെ കനല് അറിയാതെ കെ.ചന്ദ്രശേഖര്‍ ഒരുപിടി ചാരമായി. ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത കെ. ചന്ദ്രശേഖര്‍ (76) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഹെബ്ബാള്‍ ചിരശാന്തിധാര ശ്മശാനത്തില്‍ ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
കൊടിയ മര്‍ദ്ദനങ്ങളും പീഡനവും അനുഭവിക്കേണ്ടി വന്ന് മാനസികമായി തകര്‍ന്ന ചന്ദ്രശേഖര്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം ബെംഗളൂരുവില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം സുപ്രീം കോടതി വിധി വരുന്നതിന്റെ തലേന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. അതിനാല്‍ വൈകി വന്ന നീതിയുടെ കനല് കാണാതെയാണ് അദ്ദേഹം യാത്രയായത്.
അമ്മയുടെ 84-ാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന വേളയിലാണ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇതോടെ ചന്ദ്രശേഖരന്റെയും സഹോദരങ്ങളുടെയും ഭാര്യയുടെയും കുടുംബങ്ങളെ സമൂഹം ഒറ്റപ്പെടുത്തി. സഹോദരങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെ പോലും ഇത് ബാധിച്ചു. അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും ഒഴിച്ച് എല്ലാവരും ഒറ്റപ്പെടുത്തി. എവിടെ തിരിഞ്ഞാലും രാജ്യദ്രോഹിയെന്ന വിളിപ്പേര്. ജാമ്യത്തിനു പോലും ആരും തയ്യാറാകാത്ത അവസ്ഥ. എച്ച്എംടിയില്‍ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ വിജയമ്മയുടെ ജോലിയെ പോലും ഇത് ബാധിച്ചു. സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു.
ഊര്‍ജസ്വലനായിരുന്ന ചന്ദ്രശേഖര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ കൊടിയ മര്‍ദ്ദനമേറ്റ് തീരെ അവശനായിരുന്നു. കസ്റ്റഡിയിലേറ്റ കൊടുംക്രൂരത അദ്ദേഹം ചിലരോട് മാത്രമാണ് പങ്കുവച്ചത്. തന്നെ കുടുക്കിയത് നരസിംഹറാവുവിന്റെ മകനാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളായിരുന്നു കാരണം.
തന്നെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ ചന്ദ്രശേഖര്‍ നല്കിയ കേസ് ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയില്‍ വിചാരണയിലാണ്. റഷ്യന്‍ കമ്പനിയായ ഗ്ലാവ്കോസ്മോസിന്റെ ലെയ്സണ്‍ ഏജന്റായിരിക്കെയാണ് ചാരക്കേസില്‍പ്പെടുത്തി ചന്ദ്രശേഖറെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: