കല്‍പ്പറ്റ: പ്രളയാനന്തരം വയനാടന്‍ ഊരുകളിലൂടെ വനവാസി യുവതീ- യുവാക്കളുടെ ആരോഗ്യ ശുചിത്വ സന്ദേശ യാത്ര. ‘ശുദ്ധത ഹാഡി’ എന്നാണ് യാത്രയുടെ പേര്. കാട്ടുനായ്ക്കരുടെ വായ്മൊഴിയില്‍ ശുചിത്വ ഊരു എന്നാണ് ‘ശുദ്ധത ഹാഡി’ യുടെ പൊരുള്‍. ആദിവാസി കൂട്ടായ്മയായ ‘തമ്പ്'(സെന്റര്‍ ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍ ഡവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച്) യൂണിസെഫ് എന്നിവര്‍ സംയുക്തമായാണ് ആരോഗ്യ ബോധവത്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചത്.
യാത്രയുടെ ഭാഗമായി വയനാട്ടിലെ എഴുപതോളം ഊരുകളില്‍ ‘ശുദ്ധത ഹാഡി’ നാടകം അവതരിപ്പിച്ചു. വനവാസി കോളനികളെ കൂടാതെ ട്രൈബല്‍ ഹോസ്റ്റലുകളിലും നാടകം അവതരിപ്പിക്കുന്നുണ്ട്. കണ്ണൂര്‍, പാലക്കാട് ജില്ലകളിലും യാത്ര നടക്കുന്നുണ്ടെന്ന് തമ്പ് അധ്യക്ഷന്‍ രാജേന്ദ്രപ്രസാദ് പറഞ്ഞു. സിനിമ- നാടക കലാകാരനായ അജയ് പനമരം ആണ് ‘ശുദ്ധത ഹാഡി’യുടെ സാക്ഷാത്കാരം. വയനാട്ടില്‍ സജി ബൊമ്മനും അട്ടപ്പാടിയില്‍ രാമുവും ആറളത്ത് ശശിയും യാത്രയ്ക്ക് നേതൃത്വം നല്കുന്നു. വനവാസി യുവത്വമാണ് വയനാട്ടില്‍ സന്ദേശ യാത്ര നയിക്കുന്നത്.
കവി സുകുമാരന്‍ ചാലിഗദ്ദയുള്പ്പെട്ട 16 അംഗ ടീമാണ് നാടകം നയിക്കുന്നത്. തനതുഭാഷയിലുള്ള ബോധവത്കരണ നാടകം, വായ്മൊഴി ഗാനങ്ങള്‍, തുടി, ബുരുഡാ, ദവില് എന്നീ വാദ്യോപകരണങ്ങളും ആരോഗ്യ ശുചിത്വ സന്ദേശയാത്രയ്ക്ക് മികവ് കൂട്ടുന്നു. മേഖലയിലെ തദ്ദേശ ഭരണസാരഥികള്‍, ആശാപ്രവര്‍ത്തകര്‍, ഐസിഡിഎസ് പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ട്രൈബല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതിന്റെ ഭാഗമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: