ന്യൂദൽഹി: ഏഷ്യകപ്പിൽ ബുധനാഴ്ച നടക്കാൻ പോകുന്ന ഇന്ത്യ-പാക്കിസ്ഥൻ മത്സരം കാണാൻ അധോലോക കുറ്റവാളികൾ എത്തുമെന്ന് റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിനോട് ഏറെ അടുപ്പം പുലർത്തുന്ന അധോലോക കുറ്റവാളികൾ മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലെത്താൻ സാധ്യതയുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ലോകത്തിലെ പ്രധാനപ്പെട്ട ആറ് രഹസ്യാന്വേഷണ ഏജൻസികൾ അതിജാഗരൂകരായി മത്സരദിനം വീക്ഷിക്കും. ഇന്ത്യൻ ഏജൻസിക്ക് പുറമെ യുകെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഏജൻസികളാണ് ദാവൂദിന്റെ കൂട്ടാളികൾക്ക് വേണ്ടി വലവിരിക്കുന്നത്.
ആഗോള രഹസ്യാന്വേഷണ ശൃംഖലയ്ക്കാണ് ഇതിനെപ്പറ്റിയുള്ള വിവരം ആദ്യം ലഭിച്ചത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെ അംഗങ്ങൾ മത്സരം കാണാനെത്തുമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇവർക്ക് പുറമെ ദാവൂദിന്റെ മുംബയിലെയും കറാച്ചിലെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇതിനോടകം തന്നെ ദുബായിൽ എത്തിയെന്നും റിപ്പോർട്ടുണ്ട്.
വിവരം ലഭിച്ച ഉടൻ തന്നെ ആറ് രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ ഈ മത്സരദിനത്തിൽ കർശന പരിശോധനകൾ നടത്തും. ഇതിനു പുറമെ ദാവൂദിന്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ തേടാനും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. മത്സരം കാണുന്നതിനു പുറമെ വൻ വാതുവയ്പ് നടത്തുന്നതിലും ദാവൂദ് അതീവ താത്പര്യമുള്ളയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: