തിരുവനന്തപുരം: കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പുനരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണമെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രിയായിരുന്ന കെഎം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ തെളിവില്ലെന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
എന്നാല്‍ കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ഹര്‍ജിക്കാരായ വിഎസ് അച്ചുദാനന്ദന്‍, ബിജു രമേശ്, എ വിജയരാഘവന് എന്നിവരുടെ ആവശ്യം. ഇത് കൂടി പരിഗണിച്ചാണ് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളിയത്.
ഇത്ര സ്വാധീനമുണ്ടായിട്ടും റിപ്പോര്‍ട്ട് തള്ളിയ കോടതി വിധി ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്ന് ഹര്‍ജിക്കാരനായ ബിജു രമേശ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: