മയ്യില്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ കാര്യാംപറമ്പില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമായി. മയ്യില്‍ കാഞ്ഞിരോട് പ്രധാനപാതയില്‍ കാര്യാംപറമ്പ് കയറ്റത്തിലെ വിജനമായ സ്ഥലത്താണ് കേന്ദ്രം തുടങ്ങിയത്. വിവിധ ജില്ലകളില്‍നിന്ന് രാത്രിയിലാണ് ഇവിടെ മാലിന്യമിറക്കുന്നതെന്ന് സംശയിക്കുന്നു.
ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഈ കേന്ദ്രം ആരുടെയും ശ്രദ്ധയില്‍പ്പെടുകയില്ല. കമ്പില്‍ പന്ന്യങ്കണ്ടിയിലെ പരേതനായ സലാം ഹാജിയുടെ മക്കളുടെ പേരിലുള്ളതാണ് ഈ സ്ഥലം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വലിയ കുഴിയുണ്ടാക്കി അതില്‍ മണ്ണിട്ടു മൂടുകയാണിവിടെ ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനായി തയ്യാറാക്കിയ വലിയ കുഴികളും ഇവിടെയുണ്ട്. മുമ്പ് റബ്ബര്‍ എസ്റ്റേറ്റായിരുന്ന ഇവിടം ഇപ്പോള്‍ കല്ല് വെട്ടിയെടുത്ത വിജനമായ പറമ്പാണ്. കഴിഞ്ഞ ദിവസം രോഷാകുലരായെത്തിയ നാട്ടുകാര്‍ കേന്ദ്രത്തിന്റെ ഗേറ്റ് അടിച്ചുതകര്‍ത്ത് ഉള്ളില്‍ കയറിയപ്പോള്‍ സംസ്കരണത്തിനായി ഇറക്കിയ മാലിന്യക്കൂമ്പാരവും കണ്ടെത്തിയിരുന്നു. നിരത്തുപാലം, കാവിന്മൂല, തായംപൊയില്‍, കാര്യാംപറമ്പ് എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി എത്തിയത്.
മാലിന്യം സംഭരിക്കുന്ന കേന്ദ്രം നടത്തുന്നതിനോ അതുമായി ബന്ധപ്പെട്ടോ പഞ്ചായത്ത് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാല്‍ ഒരു മാസമായി കേന്ദ്രം പ്രവര്‍ത്തിക്കുന്നതായും മറുനാടന്‍ തൊഴിലാളികളാണ് ഇവിടെ വരാറുള്ളതെന്നും പരിസരവാസികള്‍ പറയുന്നു. മാലിന്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: