മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്ത്ഥ്യമാകുന്നതിനൊപ്പം മട്ടന്നൂര്‍ നഗരത്തിലും പരിസരങ്ങളിലും വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഭൂഗര്‍ഭ കേബിള്‍വഴി വൈദ്യുതി നല്‍കുന്നതിനുള്ള പദ്ധതിയുടെ നിര്‍മ്മാണം പാതിവഴിയില്‍. ചാവശ്ശേരി, പഴശ്ശി സബ്ബ് സ്റ്റേഷനുകളില്‍ നിന്ന് ഭൂമിക്കടിയിലൂടെ കേബിള്‍ ലൈന്‍ വലിച്ച് വൈദ്യുതി വിതരണം ചെയ്യാനായിരുന്നു പദ്ധതി. പഴശ്ശി സബ്ബ് സ്റ്റേഷനില്‍ നിന്നും എടവേലിക്കല്‍, ഇല്ലംമൂല വഴി കേബിള്‍ മട്ടന്നൂരില്‍ എത്തിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചുവെങ്കിലും വൈദ്യുതി നല്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചാവശ്ശേരി സബ്ബ് സ്റ്റേഷനില്‍ നിന്ന് മട്ടന്നൂര്‍ ഗാന്ധി റോഡിലേക്ക് കേബിള്‍ ഇടുന്ന പ്രവൃത്തി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മട്ടന്നൂര്‍ മുതല്‍ കളറോഡ് വരെ കേബിള്‍ വലിച്ച് പ്രവൃത്തി നിര്‍ത്തുകയായിരുന്നു. മട്ടന്നൂര്‍ ഇരിട്ടി റോഡ് കളറോഡ് മുതല്‍ റോഡ് വീതികൂട്ടി നവീകരിച്ചതിനാല്‍ കേബിള്‍ വലിക്കുന്നതിന് കെ എസ്ടിപി അനുമതി നല്‍കിയിട്ടില്ല. ഇതോടെയാണ് പ്രവൃത്തി നിലച്ചത്.
പുതിയ റോഡ് കുത്തിപ്പൊളിച്ച് കേബിള്‍ വലിക്കുന്നതാണ് കെഎസ്ടിപി അനുമതി നല്‍കാത്തതെന്നാണ് അറിയുന്നത്. പഴശ്ശി മുതല്‍ ശിവപുരം വരേയുള്ള ആറു കിലോമീറ്റര്‍ കേബിള്‍ വലിക്കാന്‍ 1.6 കോടി രൂപയും ചാവശ്ശേരി സബ്ബ് സ്റ്റേഷനില്‍ നിന്ന് മട്ടന്നൂര്‍ ഗാന്ധി റോഡു വരേയുള്ള അഞ്ചു കിലോമീറ്ററിന് 1.5 കോടി രൂപയുമാണ് ചെലവ്. മഴക്കാലത്തും മറ്റും മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലാകുന്നത് ഒഴിവാക്കാനാണ് ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മട്ടന്നൂര്‍ ടൗണിലും പരിസരങ്ങളിലുമാണ് ഭൂഗര്‍ഭ ലൈന്‍ വഴി വൈദ്യുതി നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: