ന്യൂദല്‍ഹി: രാജ്യസുരക്ഷാ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍. ബിജെപിയുടെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നായ രാജ്യസുരക്ഷയില്‍ പുകമറയുണ്ടാക്കി മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനായിരുന്നു കോണ്‍ഗ്രസ് പദ്ധതി. എന്നാല്‍, ആസൂത്രണം എല്ലാം പാളി. പാര്‍ട്ടി പ്രതിക്കൂട്ടിലുമായി.
റഫാല്‍ വിമാനക്കരാറില്‍ അഴിമതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ ഓരോന്നായി പാളി. ഓരോ പ്രസംഗത്തിലും രാഹുല്‍ പറയുന്ന കണക്കുകള്‍ വ്യത്യസ്തമായി. മുമ്പ് പറഞ്ഞതൊക്കെ മാറ്റി പറയുന്നു. ഏറ്റവും പുതുതായി, പഴയ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ ഇറക്കി ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചതോടെ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായി.
ആന്റണിയാണ് സൈന്യത്തിനാവശ്യമായ ആയുധ സംഭരണത്തിനുള്ള പരമോന്നത സമിതിയെ ദുര്‍ബലമാക്കിയത്. വ്യോമസേനയ്ക്ക് ആയുധം സംഭരിക്കാന്‍ ആ വിഭാഗത്തിന്റെ തലവന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനമായിരുന്നു അന്തിമം. എന്നാല്‍ സമിതിയുടെ തീരുമാനം വകുപ്പു മന്ത്രിയെ കാണിച്ച് അനുമതി നേടണമെന്ന് ആന്റണി പുതിയ വ്യവസ്ഥ വെച്ചു. ഇത് എന്തിനായിരുന്നു, ആര്‍ക്കുവേണ്ടി ആരുടെ നിര്‍ദേശമായിരുന്നുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കേണ്ടിവരും. ഞങ്ങള്‍ക്ക് റഫാല്‍ വിമാനം വാങ്ങുന്നകാര്യത്തില്‍ മോദി സര്‍ക്കാരിന് എയര്‍ ചീഫ് മാര്‍ഷലിന്റെ തീരുമാനമാണ് വലുതെന്ന് ബിജെപി വക്താവ് ഡോ. സമ്പിത് പാത്ര ഒറ്റവാക്യത്തില്‍ പറഞ്ഞ മറുപടിയില്‍ എല്ലാമുണ്ട്.
പാക്കിസ്ഥാന് പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന് അധികാരമേറ്റ ചടങ്ങില്‍ ഇന്ത്യയില്‍ നിന്ന് പോയത് മുന്‍ ക്രിക്കറ്റ് താരം നവ്ജോത് സിങ് സിദ്ദു മാത്രമായിരുന്നു. സിദ്ദു അവിടെ പോയി പാക്കിസ്ഥാന് സൈനിക മേധാവിയെ ആശ്ലേഷിക്കുകയും അതിന്റെ പേരില്‍ ഇന്ത്യയില്‍വന്ന് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഈ കാര്യത്തിലും ബിജെപി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി.
പഞ്ചാബില്‍ സംസ്ഥാന മന്ത്രിയാണ് സിദ്ദു. സിദ്ദു പാക്കിസ്ഥാന് കാര്യങ്ങള്‍ വിശദീക്കാന് പത്രസമ്മേളനം നടത്തി. അതിനോട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിയോജിച്ചു. അതൃപ്തി പ്രകടിപ്പിച്ചു. സിദ്ദു ക്രിക്കറ്റ് കളിക്കാരന് എന്ന പേരിലാണ് പാക്കിസ്ഥാനില്‍ പോകാന്‍ അനുമതി ചോദിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അനുമതി നല്കുമ്പോള് ഇത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകള്‍ പറഞ്ഞിരുന്നു. സിദ്ദു അതെല്ലാം ലംഘിക്കുകയായിരുന്നു.
കേന്ദ്ര മന്ത്രിയേയും സ്വന്തം മുഖ്യമന്ത്രിയേയും അവഗണിച്ച് സിദ്ദുവിന് പാക്കിസ്ഥാന് അനുകൂലമായി ന്യായം പറയാന്‍ കഴിയുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയും പ്രേരണയും ഉള്ളതുകൊണ്ടാണെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര ആരോപിച്ചു. വിദേശ നയവും കാര്യങ്ങളും ആരും രാഷ്ട്രീയ ആരോപണങ്ങളാക്കാറില്ല. പക്ഷേ, പാക്കിസ്ഥാന് കാര്യത്തിലും ദോക്ലാം കാര്യത്തിലും രാഹുല്‍ ഗാന്ധിയുടെ നിലപാട് ദേശതാല്പര്യത്തിന് വിരുദ്ധമായി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് സമ്പിത് പാത്ര പറഞ്ഞു.
രാജ്യത്തെ കബളിപ്പിച്ച് നാടുവിട്ട വിജയ് മല്യയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റ ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ മതിയെന്ന് പാത്ര പറഞ്ഞു. 9000 കോടിരൂപയുടെ ബാങ്കുവായ്പ കിട്ടിയതിന് വിജയ് മല്യ, പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് കത്തെഴുതി. കിങ് ഫിഷന് വിമാനക്കമ്പനിയെ കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ മന്മോഹന് തന്റെ പ്രത്യേക സെക്രട്ടറി ടി.കെ.എ. നായരെ നിയോഗിച്ചതിനും തെളിവുകളുണ്ട്. അന്നത്തെ ധനമന്ത്രി കള്ളപ്പണ ഇടപാടുകളുടെ സ്ഥാപകനും പിതാവും ദാര്‍ശനികനുമായ (ഫൗണ്ടര്‍, ഫാദര്‍, ഫിലോസഫര്‍) പി. ചിദംബരമായിരുന്നു കൂട്ട്, പാത്ര പറഞ്ഞു.
മൂന്നു വിഷയത്തിലും കോണ്‍ഗ്രസിന്റെ രാജ്യസ്നേഹവും രാജ്യസുരക്ഷയിലെ വിട്ടുവീഴ്ചയുമാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: