ഇടുക്കി: കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള, വെള്ളത്തിന്റെ അളവിലുള്ള നിയന്ത്രണം മാത്രമാണ് വരുംകാലങ്ങളില്‍ പെരിങ്ങല്‍ക്കുത്തില്‍ സാധിക്കുക. ജലനിരപ്പ് പഠന വിധേയമായി താഴ്ത്തി നിര്‍ത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ഇതിന്റെ ഭാഗമായി കെഎസ്ഇബി ചെയ്യേണ്ടത്. മഴക്കാലത്ത് ദിവസവും കൂടുന്ന വെള്ളത്തിന്റെ കണക്കു നോക്കി ഇക്കാര്യം തീരുമാനിക്കണം. ഇതിനായി വൈദഗ്ധ്യം സിദ്ധിച്ച ആളുകളെ വൈദ്യുതി വകുപ്പില്‍ നിയമിക്കണം.
അതേസമയം തമിഴ്നാട് അനിയന്ത്രിതമായി വെള്ളം തുറന്നുവിട്ടതാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. താരതമ്യേന ശേഷി കുറഞ്ഞ അണക്കെട്ടാണ് പെരിങ്ങല്‍. 10.625 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇവിടെ ശേഖരിക്കാനാകുക. അതായത് ഇടുക്കിയില്‍ നിന്ന് ഒരു ദിവസം ഉത്പാദിപ്പിക്കുന്നതിലും കുറവ് വെള്ളം മാത്രം. വലിപ്പത്തിന്റെ കണക്കില്‍ പറയുമ്പോള്‍ ഗ്രൂപ്പ് മൂന്നില്‍ പെടുന്ന സംഭരണി.
സമീപത്തുള്ള ഷോളയാര്‍, പറമ്പിക്കുളം ഡാമുകളില്‍ നിന്നുള്ള വെള്ളം ഇവിടെയാണ് എത്തുന്നത്. ആഗസ്തില്‍ മഴ വീണ്ടും ശക്തമായതോടെ അപ്പര്‍ ഷോളയാറില്‍ നിന്നുള്ള വെള്ളം തമിഴ്നാട് തുറന്നുവിട്ടു. ഇതോടെ ഷോളയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പെരിങ്ങല്‍കുത്തിന് ഇത്രയും അധികം വെള്ളം ശേഖരിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കൂടുതലായി എത്തുന്ന വെള്ളം ഒഴുക്കി കൊണ്ട് പോകുന്നതിനായി ഇവിടെ നിന്ന് ഇടമലയാറിലേക്ക് ഒരു കനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ടാക്കിയിരുന്നു. വച്ചുമരം കനാല്‍ എന്നറിയപ്പെടുന്ന ഇതുവഴി പെരിങ്ങലില്‍ 422 മീറ്റര്‍ ജലനിരപ്പ് എത്തിയാല്‍ വെള്ളം ഒഴുകിത്തുടങ്ങും. ഇതിന് ഷട്ടറില്ലാത്തിനാല്‍ ഇടമലയാര്‍ നിറഞ്ഞ് കിടന്ന സമയത്തും ഈ വെള്ളം നിയന്ത്രിക്കാനുമായില്ല. ഇടമലയാര്‍ അണക്കെട്ടിന്റെ 25ല്‍ ഒന്ന് മാത്രമാണ് പെരിങ്ങലിന്റെ വെള്ളം സംഭരിക്കാനുള്ള ശേഷി എന്നതും എടുത്ത് പറയേണ്ടതാണ്.
നിലവില്‍ കാലവര്‍ഷം ദുര്‍ബലമായെങ്കിലും തുലാമഴ ശരാശരി അളവ് പോലും ലഭിച്ചാല്‍ നിറഞ്ഞ് കിടക്കുന്ന അപ്പര്‍ ഷോളയാര്‍ വീണ്ടും തുറക്കേണ്ടി വരും. ഇത് അറ്റകുറ്റപ്പണികള്‍ക്ക് തടസമാകുന്നതിനൊപ്പം മഴ ശക്തമായാല്‍ വെള്ളപ്പൊക്കത്തിന് പോലും കാരണമാകാം. നിലവില്‍ 67 ശതമാനമാണ് പെരിങ്ങല്‍കുത്ത് സംഭരണിയിലെ ജലനിരപ്പ്.
ഉദ്പാദനം മൂന്ന് മാസത്തിനകം
പ്രളയത്തില്‍ നിറഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഉത്പാദനം തടസപ്പെട്ട പെരിങ്ങല്‍കുത്തിലെ പ്രധാന പവര്‍സ്റ്റേഷനില്‍ നിന്ന് മൂന്ന് മാസത്തിനകം ഉത്പാദനം തുടങ്ങാനാകുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ഇതിന്റെ ഭാഗമായി പണികള്‍ നടന്നുവരികയാണ്. ചെളിയും മണ്ണും കല്ലും അടിഞ്ഞതും വെള്ളം അനിയന്ത്രിതമായി ഒഴുകിയെത്തിയതും മൂലമാണ് നഷ്ടങ്ങള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. 15.6 കോടിയുടെ നഷ്ടമാണ് പദ്ധതിക്കാകെ ഉണ്ടായിരിക്കുന്നത്. ഇലക്ടിക്കല്‍ വിഭാഗത്തിനാണ് നാശം കൂടുതല്‍, 10.1 കോടി. സിവില്‍ വിഭാഗത്തിന് 5.1 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. ഇതുവരെ വൈദ്യുതി ഉത്പാദനം തടസപ്പെട്ടതോടെ 55 കോടിയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. ഒമ്പത് മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് നശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: