വിളപ്പില്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാന്‍ ഭാരത വിസ്മയം വിളക്കിച്ചേര്‍ത്ത മോതിരവുമായി ഒരാള്‍. പിടിപി നഗര്‍ സ്വദേശി രാജഗോപാലാണ് രണ്ട് വര്‍ഷത്തെ അധ്വാനത്തിലൂടെ പഞ്ചലോഹത്തില്‍ തീര്‍ത്ത ‘വിസ്മയ മോതിരം’ മോദിക്ക് സമ്മാനിക്കാന്‍ കാത്തിരിക്കുന്നത്.
രാജഗോപാലിന്റെ ഈ മോതിരത്തില്‍ നിറയെ വിസ്മയങ്ങളാണ്. വ്യത്യസ്തങ്ങളായ അഞ്ച് വളയങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് മോതിരം. മൂന്ന് വളയങ്ങള്‍ ചേര്‍ത്തു കഴിയുമ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഇന്ത്യയും അശോക ചക്രവും ദേശീയപതാകയും ദൃശ്യമാവും. അടുത്ത രണ്ട് വളയങ്ങള്‍ ചേര്‍ത്താല്‍, ഒരു വശത്ത് കുഞ്ഞ് അക്ഷരങ്ങളില്‍ ആലേഖനം ചെയ്തിട്ടുള്ള ദേശീയഗാനവും ഭാരതത്തിന്റെ ഭൂപടവും തെളിയും. ദേശീയമൃഗം, ദേശീയ പക്ഷി, ദേശീയപുഷ്പം, ദേശീയ വൃക്ഷം എന്നിവയും മോതിരത്തില്‍ പതിപ്പിച്ചിട്ടുണ്ട്.
20 ഗ്രാം സ്വര്‍ണമുണ്ടെങ്കില്‍ ഇത്തരത്തില്‍ ഒരു മോതിരം തീര്‍ക്കാമെന്ന് രാജഗോപാല്‍. പ്രമുഖ സ്വര്‍ണാഭരണ ശാലകള്‍ക്കായി ആഭരണങ്ങള്‍ രൂപകല്പന ചെയ്യലാണ് രാജഗോപാലിന്റെ തൊഴില്‍. സ്വന്തമായി ആഭരണ നിര്‍മാണവുമുണ്ട്. ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടവും സ്വര്‍ണ ഓടക്കുഴലും നിര്‍മിച്ച് സമര്‍പ്പിച്ചിട്ടുണ്ട് രാജഗോപാല്‍.
‘രാജഗോപാല്‍’
നടന് മോഹന്‍ലാല്‍, മജിഷ്യന്‍ ഗോപിനാഥ് മുതുകാട്, സംവിധായകന് മേജര്‍ രവി, ശാസ്ത്രജ്ഞന് നമ്പി നാരായണന്, മെട്രോമാന് ഇ. ശ്രീധരന്, ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരി എന്നിവര്‍ മോതിരം കണ്ട് രാജഗോപാലിനെ അനുമോദിച്ചിട്ടുണ്ട്.
രാജഗോപാലിന് രണ്ട് മാസം പ്രായമുള്ളപ്പോള്‍ അച്ഛന് ഇശക്കിമാടസ്വാമി ആശാരി മരണമടഞ്ഞു. അമ്മ ഭഗവതി അമ്മാള്‍ വീട്ടുജോലി ചെയ്താണ് രാജഗോപാലിനെ വളര്‍ത്തിയത്. പിന്നീട് രാജഗോപാല്‍ പാരമ്പര്യതൊഴിലായ സ്വര്‍ണപ്പണിയിലേക്ക് തിരിഞ്ഞു. രണ്ട് സുഹൃത്തുകളുമായി ചേര്‍ന്ന് വട്ടപ്പാറയില്‍ ‘ശാന്തിമന്ദിരം’ എന്ന അഗതി മന്ദിരവും നടത്തുന്നുണ്ട്. വിവിധ പ്രായക്കാരായ 92 അന്തേവാസികളാണ് ശാന്തിമന്ദിരത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: