തിരുവനന്തപുരം: ആദ്യം സമരം ചെയ്ത സഖാക്കള്‍ കട പൂട്ടിച്ചു. ഒടുവില്‍ ദുരിതാശ്വാസത്തിന്റെ പേരില്‍ പട്ടാപ്പകല്‍ സാധനങ്ങള്‍ കൊള്ളയടിച്ചു. പോലീസിനും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും വരെ പരാതി നല്കി. മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല.
മണക്കാട് കാവേരി ഗാര്‍ഡന്‍സില്‍ ഹൗസ് നമ്പര്‍ 6ലെ രാജനാണ് പാര്‍ട്ടി സഖാക്കളില്‍നിന്ന് ഈ ദുരനുഭവം ഉണ്ടായത്. ചാല, കിള്ളിപ്പാലം റോഡില്‍ രാജാസ് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു രാജന്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിഐടിയു ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം തുടങ്ങി. 35 ജീവനക്കാരുള്ള സ്ഥാപനത്തില്‍ നാലു പേര് മാത്രമായിരുന്നു സമരത്തില്‍. പാര്‍ട്ടി ഭീഷണിക്ക് വഴങ്ങാന്‍ രാജന് തയാറായില്ല. എന്നാല്‍ രാജന് കച്ചവടം നടത്തേണ്ട എന്ന് പാര്‍ട്ടിയും തീരുമാനിച്ചു. ഒടുവില്‍ സൂപ്പര്‍മാര്‍ക്കറ്റിന് താഴുവീണു.
മാസങ്ങള്‍ക്കുശേഷം ഓണത്തോടനുബന്ധിച്ച് മണക്കാട് പുതിയ കട തുടങ്ങാന്‍ രാജന് തീരുമാനിച്ചു. കടയിലേക്കാവശ്യമുള്ള സാധനങ്ങള്‍ വീട്ടില്‍ ഇറക്കിയും വച്ചു. ഈ കാലയളവിലാണ് പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ പാര്‍ട്ടി ഗുണ്ടാപിരിവിനിറങ്ങിയത്. രാജന്റെ വീട്ടില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നുവെന്നറിഞ്ഞ സഖാക്കള്‍ കൂടുതലൊന്നും ചെയ്തില്ല. കഴിഞ്ഞ മാസം 23ന് രാവിലെ ചാലയിലെ സിഐടിയു ഭാരവാഹി ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ 30 അംഗസംഘം കൊടി കെട്ടിയ ലോറിയുമായെത്തി രാജനും ഭാര്യ സുധയും മകന് പ്രവീണും നോക്കിനില്‍ക്കെ ബലാല്‍ക്കാരമായി സാധനങ്ങള്‍ ലോറിയില്‍ കയറ്റി. പോലീസിന് ഫോണ്‍ ചെയ്യാനൊരുങ്ങിയ മകന്റെ ഫോണും പിടിച്ചുവാങ്ങിച്ചു. രാജനും കുടുംബത്തിനും നേരേ ഭീഷണിയും മുഴക്കി.
പട്ടാപ്പകല്‍ രണ്ടുലക്ഷത്തിലെറെ രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തതിനെതിരെ രാജന് ഫോര്‍ട്ട് പോലീസില്‍ പരാതി നല്കി. ഒന്നും സംഭവിച്ചില്ല. പാര്‍ട്ടി ഏരിയാ സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വരെ പരാതിനല്‍കി. നാളിതുവരെയും ഒരു നടപടി യുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: