തളിപ്പറമ്പ്(കണ്ണൂര്‍): പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ വിസമ്മതിച്ച ഗൃഹനാഥനെ വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയ വികാരി അറസ്റ്റില്‍.
സെമിനാരിയില്‍ വെച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച വികാരിക്കെതിരെ പരാതി നല്‍കിയതിന് വിദ്യാര്‍ഥിയുടെ കുടുംബത്തെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ചന്ദനക്കാംപാറയിലെ ഫാ. ജെയിംസ് വര്‍ഗീസ് തെക്കെ മുറിയില്‍ (43) ആണ് അറസ്റ്റിലായത്. 2017 മെയ് 29നായിരുന്നു സംഭവം.
ചാപ്പക്കടവിലെ തോട്ടത്തില്‍ ജോസഫ് എന്നയാളുടെ സ്കൂട്ടറില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് തെറ്റായ വിവരം നല്കി എക്സൈസ് സംഘത്തെക്കൊണ്ട് റെയ്ഡ് നടത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് മൂന്നാം പ്രതിയായ പുരോഹിതനെ അറസ്റ്റ് ചെയ്തത്. ഇരിട്ടി പട്ടാരം ദൈവമാതാ സെമിനാരിയിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിന് പരാതി നല്കിയ വിരോധത്തിനാണ് ജോസഫിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. കുടുംബം സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്തി തനിക്കെതിരെ നല്കിയ പരാതി വ്യാജമാണെന്ന് സ്ഥാപിക്കുകയായിരുന്നു വികാരിയുടെ ലക്ഷ്യം. ജോസഫിന്റെ സ്കൂട്ടറില്‍നിന്ന് 1.175 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. എക്സൈസിന് വിവരം നല്‍കിയയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
വികാരിയെ സഹായിച്ച സണ്ണി, റോയി എന്നീ രണ്ട് പേരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: