ന്യൂദല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെപ്പറ്റി സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ ഏറി. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ആവര്‍ത്തിച്ചു. വിദ്യാര്‍ഥികള്‍ ഫീസ് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി. ഈ രേഖകള്‍ പരിശോധിച്ച ശേഷം ക്രമക്കേട് ബോധ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിറങ്ങും.
അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ രേഖകള്‍ പരിശോധിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷമാകും സിബിഐ അന്വേഷണം സംബന്ധിച്ച അന്തിമ തീരുമാനം കോടതി സ്വീകരിക്കുക. നിയമവിരുദ്ധമായ പ്രവേശനം റദ്ദാക്കിയതിനെ തുടര്‍ന്ന് പുറത്തുപോകേണ്ടിവന്ന 150 വിദ്യാര്‍ഥികളില്‍ നിന്ന് കോളേജ് അധികൃതര്‍ വാങ്ങിയെടുത്ത പണം ഇരട്ടിയായി തിരികെ നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പത്തുലക്ഷം വീതമാണ് വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയതെന്നാണ് കോളേജ് അധികൃതര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മുപ്പതും നാല്‍പ്പതും ലക്ഷം രൂപ വീതം വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ സിബിഐ അന്വേഷണ പരിധിയില്‍ വരും.
കോളേജ് അധികൃതര്‍ രാഷ്ട്രീയ നേതൃത്വത്തിന് പണം നല്‍കിയിട്ടുണ്ടോ എന്നതുള്‍പ്പെടെ സമഗ്ര അന്വേഷണമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കേസില്‍ ഉണ്ടാകാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: