കൊച്ചി: കന്യാസ്ത്രീ മഠത്തില്‍ വച്ച് തനിക്കു നേരെ പീഡന ശ്രമം ഉണ്ടായതായി പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായി. മെഴുകുതിരി കൊണ്ട് ശരീരത്തില്‍ പൊള്ളിച്ചാണ് അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊള്ളലുകള്‍ വ്രണങ്ങളാകുമ്പോഴെങ്കിലും രക്ഷ ലഭിക്കുമല്ലോയെന്ന് കരുതി. അവര്‍ ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മഠത്തില്‍ താമസിച്ചിരുന്നു. ആ കാലത്ത്, തന്നേക്കാള്‍ പ്രായമുള്ള, താന്‍ വളരെയേറെ ബഹുമാനിച്ചിരുന്ന വികാരി, താന്‍ തനിച്ചായിരുന്ന സമയത്ത് കടന്നു പിടിച്ചു. കുതറി രക്ഷപ്പെട്ട തന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് അത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ പറഞ്ഞു.
സംഭവിച്ച കാര്യം മഠത്തില്‍ ആരോടും പറയാന്‍ കഴിയുമായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നും സംഭവിക്കുമോയെന്നായിരുന്നു ആശങ്ക. അതിനാലാണ് ശരീരഭാഗങ്ങളില്‍ മെഴുകുതിരി കൊണ്ട് പൊള്ളിച്ചത്. പൊള്ളലുകള്‍ വ്രണങ്ങളാകുമ്പോഴെങ്കിലും തന്നെ വെറുതേ വിടുമല്ലോയെന്ന് കരുതി. പിന്നീട് അദ്ദേഹം വിളിപ്പിച്ചാല്‍ പോലും താന്‍ അവിടേക്ക് പോകാറില്ലായിരുന്നു. പോകില്ലെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ വരെ തന്നെ മാനസികമായി പീഡിപ്പിച്ചു.
കുറവിലങ്ങാട്ടെ കന്യാസ്ത്രീയെ പതിമൂന്ന് തവണ പീഡിപ്പിച്ചപ്പോഴും എന്തുകൊണ്ട് പുറത്തു പറഞ്ഞില്ലെന്നാണ് ആരോപണം. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കും അതിന് കഴിയില്ലെന്ന് എന്റെ അനുഭവം വച്ച് എനിക്ക് പറയാന്‍ കഴിയും. അതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാവാറില്ല.
കുമ്പസാരക്കൂട്ടില്‍ പോലും നമുക്കത് വെളിപ്പെടുത്താന്‍ കഴിയാറില്ല. എന്നാല്‍ ഇപ്പോള്‍ പല മഠങ്ങളിലും സന്തോഷകരമായ അവസ്ഥയുണ്ട്.
ഇപ്പോള്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിക്കാന്‍ തയാറായതില്‍ സന്തോഷമുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ സഭയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. എന്റെ അനുഭവം പോലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറത്തു പറയാന്‍ കഴിഞ്ഞത്. ഇത് പുസ്തകത്തില്‍ എഴുതിയപ്പോള്‍ എന്തിനാണ് ഇത് വെളിപ്പെടുത്തിയതെന്ന് പലരും ചോദിച്ചു. അവര്‍ പറഞ്ഞു.
പാലാ സ്വദേശിനി മേഴ്സി മാത്യുവാണ് പിന്നീട് ദയാബായി ആയത്. മേഴ്സി കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്നു. പിന്നീട് സഭ ഉപേക്ഷിച്ച് ബീഹാറില്‍ സാമൂഹ്യ പ്രവര്‍ത്തകയായി. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: