കോട്ടയം: രാഷ്ട്രീയ അടവുകള്‍ പലതും പയറ്റിയിട്ടും ബാര്‍ കോഴക്കേസ് കെ.എം. മാണിയെ വിടുന്നില്ല. വിവാദങ്ങള്‍ ഉടനെങ്ങും കെട്ടടങ്ങില്ലെന്നുള്ളതിന്റെ തെളിവാണ് ഇന്നലത്തെ കോടതി വിധി.
2014 ഒക്ടോബര്‍ 31ന് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരു കോടി രൂപ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്കും കേസിനും വഴിതുറന്നത്. എല്‍ഡിഎഫില്‍ ചേക്കേറാന്‍ മാണി രഹസ്യനീക്കം നടത്തുന്നതെന്ന അഭ്യൂഹം ശക്തമായ സമയത്താണ് ബാര്‍ക്കോഴക്കേസ് പുറത്തായത്. ഇത് തനിക്കെതിരെയുള്ള വ്യക്തിപരമായ ആരോപണമല്ലെന്നും കേരള കോണ്‍ഗ്രസ്സിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നുമാണ് മാണി പറഞ്ഞിരുന്നത്.
തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ബാര്‍ക്കോഴ പ്രചാരണ വിഷയമാക്കിയതോടെ യുഡിഎഫിന് തിരിച്ചടി നേരിട്ടു. കനത്ത പരാജയം ഉണ്ടായതോടെ കോണ്‍ഗ്രസില്‍ മാണിക്കെതിരെ നീക്കം ശക്തമായി.
എല്‍ഡിഎഫില്‍ ചേക്കേറാനുള്ള ലക്ഷ്യത്തിന് വിലങ്ങുതടിയായതും ബാര്‍ കോഴ ആരോപണം തന്നെ. സിപിഎമ്മിന് മാണിയെ ഘടകകക്ഷിയാക്കാന്‍ താല്പര്യമായിരുന്നു. എന്നാല്‍ സിപിഐയുടെയും വിഎസിന്റെയും നിലപാടുകള്‍ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ തകിടം മറിച്ചു.
ഇരുമുന്നണികളിലും ഉള്‍പ്പെടാതെ നിന്നതോടെ പാര്‍ട്ടിക്കുള്ളില്‍ മാണിക്കെതിരെ എതിര്‍പ്പ് ശക്തമായി. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്താണ് കെ.എം. മാണിയും കൂട്ടരും യുഡിഎഫില്‍ തിരികെയെത്താന്‍ തീരുമാനിച്ചത്.
പഴയ പ്രതാപം വീണ്ടെടുത്ത് ലോക്സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താമെന്ന് കരുതിയിരിക്കുമ്പോഴാണ് പുതിയ കോടതി വിധി. വീണ്ടും അന്വേഷണം വന്നാല്‍ മാണിയെ കുരുക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ വിലപേശി നേട്ടം കൊയ്യുന്ന മാണിയെ തകര്‍ക്കാനുള്ള അവസരമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബാര്‍ കോഴക്കേസ് വീണ്ടും സജീവമായ സാഹചര്യത്തില്‍ കോട്ടയം ലോക്സഭാ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: