കൊച്ചി: സ്ത്രീയെ മാനഭംഗപ്പെടുത്തുന്നത് ഏത് മതപുരോഹിതനായാലും നിയമത്തിന് മുന്നില്‍ ശിക്ഷിക്കപ്പെടണമെന്ന് ഹിന്ദു ഐക്യവേദിയുടെ മഹിളാ വിഭാഗമായ മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ പറഞ്ഞു.
കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്കി സംസാരിക്കുകയായിരുന്നു അവര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തയാറാകുന്നില്ല. കണ്ണടച്ച് ഇരുട്ടാക്കുന്ന സര്‍ക്കാരിന്റെ നയം നിര്‍ത്തലാക്കിയില്ലെങ്കില്‍ പൗരോഹിത്യസമൂഹം മുഴുവന്‍ തെരുവിലേക്ക് ഇറങ്ങി പ്രതികരിക്കണം. കന്യാസ്ത്രീകളുടെ ദു:ഖത്തിന് പരിഹാരം കാണുവാന്‍ സഭ ഒന്നടങ്കം മുന്നോട്ടുവരണം. ഫ്രാങ്കോ മുളയ്ക്കലിനെ പോലുള്ളവര്‍ സഭയ്ക്കുള്ളില്‍ നടത്തിയ പീഡനശ്രമങ്ങളുടെ കണക്ക് പുറത്തുകൊണ്ടുവരണമെന്നും ബിന്ദു മോഹന്‍ ആവശ്യപ്പെട്ടു.
സംസാരിക്കുമ്പോഴല്ല മൗനമായിരിക്കുമ്പോഴാണ് ഐക്യദാര്ഢ്യമുണ്ടാകുന്നതെന്ന് പ്രണയകുലം ആശ്രമാധിപതി സ്വാമി ശൂന്യം. സത്യത്തിന് പ്രത്യക്ഷപ്പെടാനും സ്വയം നിലനില്ക്കാനുമുള്ള ത്രാണിയുണ്ട്. ആ ത്രാണിയെ കൂടുതല്‍ കരുത്തുള്ളതാക്കാനും നിലനിര്‍ത്താനും പര്യാപ്തമാവട്ടെ കന്യാസ്ത്രീകളുടെ സമരം എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിയമങ്ങളും നിയമ വ്യവസ്ഥയും അനുസരിച്ച് ഒരു സ്ത്രീ തനിക്ക് ദുരനുഭവം നേരിട്ടുവെന്ന് പരാതികൊടുത്താല്‍ അന്വേഷണം എത്തരത്തില്‍ കൊണ്ടുപോകണം എന്നതിന് വ്യക്തമായ വ്യവസ്ഥിതിയുണ്ടെന്ന് ഷിബു ബേബി ജോണ്‍ എംഎല്‍എ. കോവളം എംഎല്‍എ എം. വിന്സന്റിനെതിരെ ഒരു സ്ത്രീ പരാതി കൊടുത്തപ്പോള്‍ മൂന്ന് ദിവസത്തിനുള്ളില്‍ എംഎല്‍എയെ അറസ്റ്റു ചെയ്ത് 37 ദിവസം ജയിലില്‍ അടയ്ക്കാന്‍ പോലീസിന് കഴിഞ്ഞു. എന്നാല്‍ ബിഷപ്പിന്റെ കാര്യത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷ എന്ന വാഗ്ദാനം പാലിക്കാന്‍ ഇടതുസര്‍ക്കാരിന് സാധിച്ചിട്ടില്ല എന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.ഫ്രാങ്കോ മുളയ്ക്കലിനെ പോലുള്ളവര്‍ ഇനി ഉണ്ടാകരുതെന്ന് ചെങ്ങറ സമര നേതാവ് പി.രാജു.
”ചിലപ്പോള്‍ പെണ്‍കുട്ടി” എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു. ഇത്ര നാളത്തെ വ്യക്തി ജീവിതത്തിനിടയില്‍ ഒരു സാമൂഹ്യ പ്രശ്നങ്ങളിലും ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് സമരപ്പന്തലില്‍ എത്തിയ നടനും ഗായകനുമായ കൃഷ്ണചന്ദ്രന് പറഞ്ഞു. നീതിയാണ് ഏറ്റവും വലിയ മതമെന്നും അത് വിജയിക്കുമെന്നും ഗാനരചയിതാവ് രാജീവ് ആലുങ്കല്‍. കന്യാസ്ത്രീക്ക് നേരിട്ടതുപോലുള്ള സാഹചര്യങ്ങള്‍ ആര്‍ക്കും ഇനി ഉണ്ടാകരുതെന്നും മാറ്റം ആവശ്യമാണെന്നും ചലച്ചിത്ര താരം ലക്ഷ്മി പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: