കണ്ണൂര്‍: മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കേരളത്തില്‍ ഭരണ സ്തംഭനമാണെന്നും ആരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് ജനങ്ങള്‍ ചോദിക്കേണ്ട സാഹചര്യമാണുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള.
കണ്ണൂര്‍ പ്രസ്സ്ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നതും ഉത്തരവുകളിറക്കുന്നതും. മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നിട്ട് ആഴ്ചകളായി. അജണ്ടകളില്ലെന്നാണ് വിശദീകരണം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക അജണ്ടകളില്ലെന്ന് പറയുന്നത് ശരിയല്ല. സിപിഎമ്മിലെ ആഭ്യന്തര സംഘര്‍ഷമാണ് ഭരണസ്തംഭനം സൃഷ്ടിക്കുന്നത്. ഇ.പി.ജയരാജനെ അധ്യക്ഷനായി അംഗീകരിക്കാന്‍ മറ്റ് മന്ത്രിമാര്‍ തയാറാകുന്നില്ല. മന്ത്രിമാര്‍ ചീഫ്സെക്രട്ടറിയോട് അഭ്യര്‍ഥിക്കേണ്ട ഗതികേടിലാണ്. പിണറായി വിജയന് ചികിത്സയ്ക്ക് പോകുമ്പോള്‍ ഔദ്യോഗികമായി ആരെയും ഭരണച്ചുമതലയേല്പ്പിക്കാതെ പോയത് പാര്‍ട്ടി സഖാക്കളെ വിശ്വാസമില്ലാത്തതുകൊണ്ടാണ്, ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും തീര്‍ഥാടകരെ കൊള്ളയടിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അപകടകരമായ സാഹചര്യമാണ് ശബരിമലയിലുള്ളത്. പ്രളയക്കെടുതിയില്‍ നിന്ന് ശബരിമലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി. സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: