കൊച്ചി: പീഡനങ്ങള്‍ ചെറുത്തതിനാലാണ് ഇരയ്ക്കെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സിസ്റ്റര്‍ അനുപമ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കന്യാസ്ത്രീയ്ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ബിഷപ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. അറസ്റ്റില്‍ നിന്ന് രക്ഷപെടാനുള്ള വാദങ്ങളാണ് ബിഷപ്പ് ഫ്രാങ്കോ ഇപ്പോള്‍ ഉന്നയിക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായാണ് പരാതിക്കാരിയെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്. പരാതിക്കാരി വ്യക്തിവൈരാഗ്യം തീര്‍ക്കുന്നു എന്നാണെങ്കില്‍ അതിനുള്ള തെളിവ് ബിഷപ്പ് കാണിക്കുകയാണ് വേണ്ടതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
ബിഷപ്പിനെതിരെ വ്യക്തമായ തെളിവുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. എല്ലാ തെളിവുകളും കോടനാട് പള്ളി വികാരി നിക്കോളാസ് അച്ചനെ കാണിക്കാനാവില്ല. ഞങ്ങള്‍ സഭയ്ക്ക് എതിരായാണ് സമരം ചെയ്യുന്നതെന്ന് അച്ചനെ ബിഷപ്പിന്റെ ആളുകള്‍ സ്വാധീനിച്ച് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.
സഭയില്‍ നിന്നും നീതി കിട്ടാത്തതുകൊണ്ടാണ് ഇപ്പോള്‍ തെരുവില്‍ ഇറങ്ങേണ്ട അവസ്ഥ വന്നത്. പരിഹാരം കാണാം എന്ന ഭംഗി വാക്കുപോലും സഭയില്‍ നിന്ന് ആരും ഇന്നേവരെ പറഞ്ഞില്ല. ഫാ. ആന്റണി മാടശ്ശേരിയാണ് ബിഷപ്പിന് വേണ്ടി സിസ്റ്ററിനെതിരെയുള്ള കത്തുകളും വ്യാജതെളിവുകളും ഉണ്ടാക്കിയതെന്നും അനുപമ പറഞ്ഞു.
കോടതിയില്‍ മാത്രമാണ് ഇപ്പോള്‍ വിശ്വാസം. ഇരയായ കന്യാസ്ത്രീക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മിഷണറീസ് ഓഫ് ജീസസുമായി യാതൊരു വിധ പ്രശ്നങ്ങളും പരാതിക്കാരിയായ കന്യാസ്ത്രീക്ക് ഇല്ല. സമരത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ആകാംക്ഷയുണ്ട്. എന്തും വരട്ടെയെന്ന രീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: