കേരളം അതിന്റെ ചരിത്രത്തില്‍ തന്നെ നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കാവുന്നതാണ് ആഗസ്റ്റ് മാസം കേരളത്തിലുണ്ടായ മഹാപ്രളയം. പ്രളയത്തിന്റെ പരിണിതഫലമായി ഏകദേശം 20000 കോടിയില്‍ അധികം രൂപയുടെ നാശനഷ്ടങ്ങള്‍ സംസ്ഥാനത്തു ഉണ്ടായി എന്നതാണ് സംസ്ഥാന ഗവണ്മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയതിനാല്‍ തന്നെ ഇത്തരം ഒരു തകര്‍ച്ചയില്‍ നിന്നും കരകയാറുവാന് എല്ലാവിഭാഗം ജങ്ങളുടെയും സഹായ സഹകരണം സംസ്ഥാന ഗവണ്മെന്റിന് അത്യന്താപേക്ഷിതമാണ്. പ്രളയം അര്‍ത്തിരമ്പിയ ദിനങ്ങള്‍ മുതല്‍ ഇന്ന് വരെയുള്ള ഓരോ ദിവസവും സംസ്ഥാന ഗവണ്മെന്റിന് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും, പ്രസ്ഥാനങ്ങളുടെയും , സംഘടനകളുടെയും സഹായ സഹകരണം ലഭിച്ചു എന്നത് സംസ്ഥാന മുഖ്യമന്ത്രിയും, ഈ ദുരന്തത്തെ നോക്കികണ്ട ലോകത്തിന്റെ നാനാ തുറയിലുള്ളവരും അംഗീകരിച്ചതും പ്രശംസിച്ചതുമായ കാര്യമാണ്. ഈ അവസരത്തില്‍ ആരാലും പ്രശംസികപ്പെടാതെ പോയതായ ഒരു വിഭാഗമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍. പ്രളയ ദിനങ്ങളില്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആത്മാര്‍ഥമായി പണിയെടുത്തവരാണ് ഇവരും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും സുതാര്യതയ്ക്കും പകലന്തിയോളം ഇനിയുള്ള ദിവസങ്ങളിലും പണിയെടുക്കേണ്ട ഒരു വിഭാഗമാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍.
എന്നാല്‍ സംസ്ഥാനത്തിന്റെ ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കണം എന്ന ഉത്തരവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തുടര്‍ച്ചയായി ഓരോ മാസവും ലഭിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ വരുമാനത്തിന് അനുസരിച്ചു കൃത്യമായ ബഡ്ജറ്റ് ഉണ്ടാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും. എന്നാല്‍ ഗവണ്മെന്റ് പുറപ്പെടുവിച്ച ഇത്തരം ഒരു ഉത്തരവില്‍ പകച്ചു നില്‍ക്കുകയാണ് ജീവനക്കാര്‍. ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള നടപടികള്‍ നാളെ തങ്ങള്‍ നേരിടേണ്ടി വരുമോ എന്ന ആശങ്കയും ഇവരിലുണ്ട്. ഈ ഭയം മൂലം ഒരു മാസത്തെ ശമ്പളം നല്കാന് പ്രേരിതരാകുന്ന ഉദ്യോഗസ്ഥര്‍ നാളെ തങ്ങളുടെ ബഡ്ജറ്റ് അനുസൃതമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ അഴിമതിക്കാരായി തീരും എന്നതാണ് വാസ്തവം.
എനോയ് സി, കൊല്ലം
കേരളത്തെ ഇരുമുന്നണിയും നാണംകെടുത്തി
സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രീം കോടതി! വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും കോടതിപോലും നിസ്സഹായരാണെന്നും കോടതി അഭിപ്രായപ്പെട്ടു എന്ന വാര്‍ത്തകള്‍ വന്നിരിക്കുന്നു! സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കീഴില്‍ നടത്തുന്ന കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ അനധികൃത പ്രവേശനം റദ്ദാക്കിക്കെണ്ടുള്ള വിധി രാജ്യത്തെ സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
ഇടതുവലതുമുന്നണികള് കേരളത്തിലെ സ്വാശ്രയ കോളേജ് മുതലാളിമാര്‍ക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും അനര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നവരാണ്! ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ പ്രത്യേക ഓര്‍ഡിനന്‍സ് പാസ്സാക്കിയതിന്റെ രഹസ്യം അതല്ലേ? പകല്ക്കൊള്ളയല്ലേ ഇത്തരം കോളേജുകളില്‍ നടക്കുന്നത്? കോടതിയെപ്പോലും ധിക്കരിക്കുന്ന സ്വാശ്രയ കോളേജുകാര്‍ക്ക് ചൂട്ടുപിടിക്കുന്ന മുന്നണികള്‍ ലജ്ജാകരം തന്നെ. കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും കഞ്ഞിവെക്കുന്ന പണി ഇരുമുന്നണികളും അവസാനിപ്പിക്കണം!
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: