ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ ഹോങ്കോങ്ങിന് വേണ്ടത് 286 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തത്. കരിയറിലെ 14-ാം ശതകം തികച്ച ശിഖര്‍ ധവാന് 120 പന്തുകളില്‍ നിന്ന് 15 ഫോറും രണ്ട് സിക്സറുമടക്കം 127 റണ്‍സെടുത്തു. അമ്പാട്ടി റായിഡു 70 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുമടക്കം 60 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് അരങ്ങേറ്റം കുറിച്ചു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 23ഉം ദിനേശ് കാര്‍ത്തിക് 33ഉം കേദാര്‍ ജാദവ് പുറത്താകാതെ 28ഉം റണ്‍സെടുത്തപ്പോള്‍ മുന്‍ നായകന് മഹേന്ദ്രസിങ് ധോണി റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ഒന്നാം വിക്കറ്റില്‍ രോഹിതും ധവാനും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 7.4 ഓവറില 45 റണ്‍സ് ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എഹ്സാന്‍ ഖാന്റെ പന്തില്‍ നിസാഖത് ഖാന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. തുടര്‍ന്നെത്തിയ റായിഡുവുമായി ചേര്‍ന്ന് ധവാന് സ്കോര്‍ ഉയര്‍ത്തി. 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. എഹ്സാന്‍ നവാസിന്റെ പന്തില്‍ മക്ക്നെക്കിക്ക് ക്യാച്ച് നല്കി റായിഡു പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തികും മികച്ച സംഭാവന നല്കി. സ്കോര്‍ 240ല്‍ എത്തിയപ്പോള്‍ കാര്‍ത്തിക് മടങ്ങി. പിന്നീടെത്തിയവരില്‍ ധോണി പൂജ്യത്തിനും ഭുവനേശ്വര്‍ 9 റണ്‍സെടുത്തും മടങ്ങിയപ്പോള്‍ കേദാര്‍ ജാദവ് 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഷര്‍ദുല്‍ താക്കൂറിനും അക്കൗണ്ട് തുറക്കാനായില്ല. ഹോങ്കോങ്ങിനായി കിന്‍ചി ഷാ 9 ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: