: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ സൈന നെഹ്വാള് ആദ്യ റൗണ്ടില്‍ പുറത്തായി.
ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ സിന്ധു സീഡ് ചെയ്യപ്പെടാത്ത ജപ്പാന്റെ സെന കവാകാമിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. 26 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-15, 21-13 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാഴ്ചവെച്ചെങ്കിലും പിന്നീട് സിന്ധു ആധിപത്യം നേടി.
രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ 6-0ന് സിന്ധു മുന്നിലെത്തിയെങ്കിലും സ്കോര്‍ 8-10ല്‍ എത്തിച്ച് കവാകാമി ശക്തമായി തിരിച്ചടിച്ചു. എന്നാല്‍ ബ്രേക്കിനുശേഷം ശക്തമായി തിരിച്ചുവന്ന സിന്ധു ആദ്യം 15-11നും പിന്നീട് 20-12നും മുന്നിലെത്തി.
ദക്ഷിണ കൊറിയന്‍ താരം സുന് ജി ഹ്യുനിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന കീഴടങ്ങിയത്. 48 മിനിറ്റ് നീണ്ട മത്സരത്തില്‍ 20-22, 21-8, 21-14 എന്ന സ്കോറിനായിരുന്നു സൈനയുടെ തോല്‍വി. വാശിയേറിയ ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും സൈന വിജയം നേടി. എന്നാല്‍ രണ്ടും മൂന്നും ഗെയിമുകളില്‍ സൈനയ്ക്ക് തൊട്ടതെല്ലാം പിഴച്ചതോടെ കാര്യമായി ഒന്നുപൊരുതാന്‍ പോലും കഴിഞ്ഞില്ല.
പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യം പ്രീ ക്വാര്‍ട്ടറിലെത്തി. തായ്പേയ്യുടെ ലിയോ മിന് ചുന്‍-സു ചിങ് മിന് സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്. സ്കോര്‍: 13-21, 21-13, 21-12.
മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി-സിക്കി റെഡ്ഡി സഖ്യവും പ്രീ ക്വാര്‍ട്ടറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: