ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ഗ്രൂപ്പ് എ ജേതാക്കളെ നിര്‍ണയിക്കുന്ന സൂപ്പര്‍ പോരാട്ടമാണിത്. ആദ്യകളിയില്‍ ഹോങ്കോങ്ങിനെ തോല്‍പ്പിച്ചാണ് പാക്കിസ്ഥാന് എത്തുന്നത്. യുഎഇയില്‍ 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കുന്നത്.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം അഞ്ചുമണിക്കാണ് കളി. 2006-ലായിരുന്നു രണ്ടു ടീമും അവസാനമായി ഇവിടെ ഏറ്റുമുട്ടിയത്.
ഏകദിനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും 129 തവണ മാറ്റുരച്ചപ്പോള്‍ പാക്കിസ്ഥാന് 73 വിജയവും ഇന്ത്യയ്ക്ക് 52 വിജയവുമാണുള്ളത്. ഇതില്‍ യു.എഇയില്‍ നടന്ന 26 മത്സരത്തില്‍ 19 എണ്ണവും പാക്കിസ്ഥാനാണ് ജയിച്ചത്. ഇന്ത്യയുടെ വിജയം ഏഴില്‍ ഒതുങ്ങി. എന്നാല്‍ 2012ലെ അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് നേടി. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ 13-ാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. മുന്‍പ് കളിച്ച 12-ല്‍ ആറില്‍ ഇന്ത്യയും അഞ്ചില്‍ പാക്കിസ്ഥാനും ജയിച്ചപ്പോള്‍ ഒരെണ്ണം ഫലമില്ലാതായി.
ഏകദിനത്തില്‍ മികച്ച ഫോമില്‍ ബാറ്റു വീശുന്ന രോഹിത്-ധവാന് സഖ്യത്തിനു നല്ല തുടക്കം സമ്മാനിക്കാനായാല് മറ്റു ബാറ്റ്സ്മാന്മാര്ക്കു കാര്യമായി ആശങ്കപ്പെടേണ്ടി വരില്ല. എന്നാല്‍ വിശ്രമം അനുവദിക്കപ്പെട്ട വിരാട് കോഹ്ലിക്ക് പകരം മൂന്നാം നമ്പറില്‍ പാക്കിസ്ഥാനെതിരെ ആരെ കളിപ്പിക്കുമെന്നതാണ് രോഹിതിനെ അലട്ടുന്ന പ്രധാന പ്രശ്നം. എങ്കിലും ലോകേഷ് രാഹുലിന് നറുക്കുവീഴാനാണ് സാധ്യത.
മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, അമ്പാട്ടി റായുഡു തുടങ്ങിയവര്‍ക്കു ടീമില്‍ സ്ഥാനം ഉറപ്പിക്കാനായുള്ള അവസരമാകും ഏഷ്യ കപ്പ്. മധ്യനിരയില്‍ എം.എസ്. ധോണിയുടെ ബാറ്റിങ് ഫോമും ടൂര്‍ണമെന്റില്‍ ഇന്ത്യക്കു നിര്‍ണായകമാണ്. കരുത്തുറ്റ പാക് ബൗളിങ് നിരയ്ക്കെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് എത്രത്തോളം മികച്ച പ്രകടനം നടത്തും എന്നതിനെ ആശ്രയിച്ചായിരിക്കും ടീമിന്റെ സാധ്യതകള്‍. മുഹമ്മദ് ആമിര്‍, ഫഹീം അഷ്റഫ്, ജുനൈദ് ഖാന്, ഹസന് അലി തുടങ്ങിയവരാണ് പാക് നിരയിലെ പ്രധാന പേസര്‍മാര്‍.
ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന ബാറ്റിങ് നിരയും ശക്തമാണ്. ഇമാം ഉള് ഹഖ്, ഫഖര്‍ സമാന്, ഷൊഐബ് മാലിക്ക്, ബാബര്‍ അസം തുടങ്ങിയവരാണ് ബാറ്റിങ് നിരയിലെ കേന്മാര്‍. ഇന്ത്യന്‍ ബൗളിങ് ഡിപ്പാര്‍ട്ട്മെന്റും കരുത്തു തെളിയിച്ചവരാണ്. ഭുവനേശ്വര്‍കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ പേസ് ബൗളിങ് നിയന്ത്രിക്കും. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരായിരിക്കും സ്പിന്നര്‍മാരായി എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: