മൂന്നാര്‍: നീലക്കുറിഞ്ഞിയെന്ന പ്രകൃതിയുടെ അത്ഭുത പ്രതിഭാസം കൂടുതല്‍ അടുത്തെത്തിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ തിരക്കേറുന്നു. പ്രളയദുരിതത്തില്‍ ഏറെ നാശമുണ്ടായ മൂന്നാറില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ വ്യാപാര മേഖലകളും ഉണര്‍ന്ന് തുടങ്ങി.
പെരിയവര പാലം തുറന്നതോടെ ഇവിടെ തിരക്കേറി. ഞായറാഴ്ച 2899 പേരാണ് ദേശിയോദ്യാനത്തിലെത്തിയത്. പ്രളയത്തിന് പിന്നാലെ ഡീസല്‍ ക്ഷാമം മൂലം കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിലച്ചിരുന്നെങ്കിലും ഇതെല്ലാം പഴയപടിയായി. വിദേശ സഞ്ചാരികളേക്കാള്‍ മലയാളികളാണ് കൂടുതലായി ഇപ്പോള്‍ ഇങ്ങോട്ട് എത്തുന്നത്.
രാജമലയില്‍ ഇത്തവണ മികച്ചൊരു നീലക്കുറിഞ്ഞി സീസണ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് ഇരവികുളം നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് സന്ദീപ് എസ്. ജന്മഭൂമിയോട് പറഞ്ഞു.
രാജമലയില്‍ പ്രത്യേകിച്ചും, ആനമുടി മലയുടെ താഴ്വാരത്ത് വ്യാപകമായും കുറിഞ്ഞി ചെടികള്‍ പൂവിട്ട് തുടങ്ങിയിട്ടുണ്ട്. അടുത്തടുത്ത് മൂന്ന് അടി വരെ ഉയരത്തില്‍ കുറിഞ്ഞി ചെടികള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലും നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 20ന് ശേഷം മഴ കൂടുതല്‍ ശക്തമാകാത്തതാണ് വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കാന്‍ കാരണമായത്. ഇരവികുളത്ത് വനംവകുപ്പ് റേഞ്ച് ഓഫീസറുടെ ക്വാര്‍ട്ടേഴ്സിന് പിന്നിലെ മലയിലാണ് ഏറ്റവും അധികം പൂക്കള്‍ വിരിഞ്ഞിരിക്കുന്നത്. സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന ഇടമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: