തിരുവനന്തപുരം: സാലറി ചലഞ്ചിനോട് വിസമ്മതം പ്രകടിപ്പിച്ച പിഎസ്സി ജീവനക്കാരന് മര്‍ദനം. പിഎസ്സി എംപ്ലോയീസ്സംഘ് ജനറല്‍ സെക്രട്ടറിയും പട്ടം പിഎസ്സി ഹെഡ് ഓഫീസ് ജീവനക്കാരനുമായ സജീവ് തങ്കപ്പനെയാണ് ഭരണാനുകൂല സംഘടന നേതാക്കളായ കെ.പി. അനില്‍കുമാര്‍, ഡി.എസ്. ബിനു, എം.കെ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദിച്ചത്. മര്‍ദനമേറ്റ് അവശനിലയിലായ സജീവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പട്ടം പിഎസ്സി ഹെഡ് ഓഫീസില്‍ റെക്കോര്‍ഡ്സ് വിഭാഗത്തില്‍ എഎസ്ഒയാണ് സജീവ് തങ്കപ്പന്. രണ്ട് ദിവസം മുമ്പ് ഇയാള്‍ സാലറി ചലഞ്ചിന് വിസമ്മതം എഴുതി നല്‍കിയിരുന്നു. തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്കാന് കഴിയാത്ത നിരവധി ജീവനക്കാര്‍ വിസമ്മതപത്രം എഴുതിനല്‍കി. രോഷാകുലരായ പിഎസ്സി എംപ്ലോയീസ് യൂണിയന് നേതാക്കള്‍ കെ.പി. അനില്‍കുമാര്‍, ഡി.എസ്. ബിനു, എം.കെ. അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സംഘം സജീവിനെ മര്‍ദിക്കുകയായിരുന്നു.
ഇന്നലെ പഞ്ച് ചെയ്ത് ഓഫീസില്‍ കയറാന്‍ പോകുമ്പോഴാണ് അക്രമിസംഘം കൂട്ടത്തോടെ എത്തി നിന്നെയൊക്കെ കൊന്നിട്ടാണെങ്കിലും സാലറി ചലഞ്ച് വിജയിപ്പിക്കും എന്ന് ആക്രോശിച്ചുകൊണ്ട് മര്‍ദനം അഴിച്ചുവിട്ടത്. അടിയേറ്റ് നിലത്തുവീണ സജീവിനെ യുണിയന്‍ നേതാവ് കെ.പി. അനില്‍കുമാര്‍ അടിവയറ്റില്‍ ചവിട്ടി. മൂത്രതടസം നേരിട്ട് അവശനിലയിലായ ഇയാളെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് വിനോദ്കുമാര്‍, ജനറല്‍ സെക്രട്ടറി രഘുറാം, ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കുഞ്ഞുമോന്, ജ്യോതിഷ് കുമാര്‍ എന്നിവര്‍ ആശുപത്രിലെത്തി സജീവിനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: