തിരുവനന്തപുരം: സര്‍ക്കാരിന്റെ അനാസ്ഥയും അശ്രദ്ധയും മൂലം ഉണ്ടായ പ്രളയത്തിന്റെ മറവില്‍ അയ്യപ്പഭക്തരെ പിഴിഞ്ഞെടുക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല.
പമ്പയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളോടുള്ള ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥതയ്ക്കും അവഗണനയ്ക്കും എതിരെ ഹിന്ദുഐക്യവേദി, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി. ശശികല.
മണ്ഡലകാലം ആരംഭിക്കാന്‍ 59 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയില്‍ അടിസ്ഥാന സൗകര്യം പോലും ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിന് ആയിട്ടില്ല. പ്രളയത്തില്‍ നശിച്ച പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഏല്പിച്ചെങ്കിലും എന്ത് ചെയ്യണമെന്നോ മാസ്റ്റര്‍ പ്ലാനോ തയാറാക്കി നല്‍കിയിട്ടില്ല.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് 40 രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. ലോകത്തൊന്നും ഇല്ലാത്ത ചാര്‍ജ് ഈടാക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് മൗനം പാലിക്കുകയാണ്. യൂണിയനുകള്‍ ഭരിച്ച് നഷ്ടം വരുത്തിയ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഭക്തരെ ബലിയാടാക്കാന്‍ അനുവദിക്കില്ല.
കേരളത്തിന്റെ വരുമാന മാര്‍ഗമായ ശബരിമലയെ കറവപ്പശു ആക്കി മാറ്റുകയാണ്. ദുരന്തത്തെ വിറ്റ് കാശാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിയന്തര നിര്‍മാണത്തിന് സൈന്യത്തെ ഉപയോഗിക്കാതെ പാക്കിസ്ഥാനോടെന്നപോലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയുടെ സൈന്യത്തോടു പെരുമാറുന്നത്. ശബരിമലയും ഹിന്ദു സമൂഹവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാണ്. വിനോദ സഞ്ചാരകേന്ദ്രം തകര്‍ന്നാല്‍പോലും പുനരുദ്ധാരണം നടത്തുമ്പോള്‍ പമ്പയുടെ പുനരുദ്ധാരണം സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ അയ്യപ്പന്നോക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെ എങ്കില്‍ ശബരിമലയില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന കോടിക്കണക്കിന് രൂപയും അയ്യപ്പന് നോക്കിക്കൊള്ളും.
ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നിയമിച്ചത് അയ്യപ്പനല്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരുമാണ്. ഹിന്ദു സമൂഹത്തിന്റെ മനസ്സിലെ െൈവരാഗ്യത്തെ ആളിക്കത്തിക്കരുത്. നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി നിരക്ക് കുറച്ചില്ലെങ്കില്‍ വൃശ്ചികം ഒന്നുമുതല്‍ പമ്പ സര്‍വീസുകള്‍ മാത്രമേ നിരത്തിലിറങ്ങൂ. അല്ലെങ്കില്‍ പമ്പയിലേക്ക് ദേവസ്വം ബോര്‍ഡ് പകരം സംവിധാനം ഒരുക്കണമെന്നും പമ്പ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കണമെന്നും കെ.പി. ശശികല ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി ഉപാധ്യക്ഷന്‍ അഡ്വ.കെ. ഹരിദാസ്, സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്, സഹ ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞ്, കെപിഎംഎസ് നേതാവ് ഡോ. പി.പി. വാവ, ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ, സി. ബാബു, പുത്തൂര്‍ തുളസി, മഞ്ഞപ്ര സുരേഷ്, കെ. പ്രഭാകരന്, കെ. അരവിന്ദാക്ഷന്, വി. ശുശികുമാര്‍, സന്ദീപ് തമ്പാനൂര്‍, വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. മധു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിവേദനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: