തിരുവന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എംമാണിക്ക് തിരിച്ചടി. കേസ് റദ്ദാക്കാനുള്ള വിജിലന്‍സിന്റെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി ലഭിച്ചാല്‍ തുടരന്വേഷണം നടത്താമെന്നും കോടതി ഉത്തരവിട്ടു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കാനാണ് സാധ്യത. ഇതോടെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ഉറപ്പായി.
വിജിലന്‍സ് ഉദ്യോഗസ്ഥരും വിജിലന്‍സ് സംവിധാനവും പ്രതിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചതിനെ വിജിലന്‍സ് ജഡ്ജി ഡി.അജിത്കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ ഏജന്‍സി തന്നെ കേസ് അട്ടിമറിച്ച് വിധികര്‍ത്താവായാല്‍ സംസ്ഥാനത്ത് നീതി എങ്ങനെ നടപ്പാകുമെന്നും കോടതി ചോദിച്ചു. ക്രിമിനല്‍ നടപടി ക്രമത്തേയും ചട്ടങ്ങളെയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തി. തെളിവു മൂല്യം വിലയിരുത്തേണ്ടത് കോടതിയാണെന്നിരിക്കെ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനായി അന്വേഷണ ഉദ്യോഗസ്ഥന് കെ.ഇ. ബൈജു കോടതിയുടെ അധികാരം കവര്‍ന്നെടുത്ത് സ്വയം വിധികര്‍ത്താവായി കേസ് എഴുതിത്തള്ളിയെന്നും കോടതി നരീക്ഷിച്ചു.
മുന്‍ തുടരന്വേഷണ ഉത്തരവുകള്‍ പാലിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ആരോപണമുന്നയിച്ച ബിജു രമേശ് ഹാജരാക്കിയ സിഡി, മെമ്മറി കാര്‍ഡ് തുടങ്ങിയ ഇലക്ട്രോണിക് രേഖകളിലെ ശബ്ദ ശകലങ്ങള്‍ താരതമ്യം ചെയ്ത് ആധികാരികത ഉറപ്പാക്കുന്നതിനായി ബാറുടമകളുടെ ശബ്ദ പരിശോധന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്താന്‍ കോടതി മുമ്പ് ഉത്തരവിട്ടത് വിജിലന്‍സ് അനുസരിച്ചിട്ടില്ല. കോഴ നല്‍കാനായി ഒരു കോടി 17 ലക്ഷം പിരിച്ചെടുത്തത് തെളിഞ്ഞിട്ടും ആ തുക എപ്രകാരം വിനിയോഗിച്ചെന്നോ ആരുടെയൊക്കെ പോക്കറ്റില്‍ എത്തിയെന്നോ പൂര്‍ണമായി അന്വേഷിച്ചില്ല. പണമിടപാട് നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് സംബന്ധിച്ച് അന്വേഷണം നടത്താതെയും കൂടുതല്‍ തെളിവ് ശേഖരിക്കാതെയും അന്വേഷണ ഉദ്യോഗസ്ഥന് സ്വയം കണ്ണടച്ചു.
വിജിലന്‍സിന്റെ അന്വേഷണ രേഖകളില്‍ പ്രതിക്കെതിരെ വിചാരണയ്ക്ക് യോഗ്യമായ തെളിവുകള്‍ ഉണ്ടായിട്ടും വിചാരണക്കായി നടപടി സ്വീകരിച്ചില്ല. അഴിമതി നിരോധന നിയമത്തിലെ ജൂലൈ 26ന് നിലവില്‍ വന്ന ഭേദഗതിയിലെ വകുപ്പ് 17 എ പ്രകാരം സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി ലഭിച്ചാല്‍ തുടരന്വേഷണം നടത്താവുന്നതാണെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന് അനുമതി ഹാജരാക്കിയാല്‍ കോടതി നേരിട്ട് പ്രതിയെ വിളിച്ചു വരുത്തി വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
പൂട്ടിയ 418 ബാറുകള്‍ തുറന്നു കൊടുക്കാന്‍ മന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതില്‍ ഒരു കോടി രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. 2014 മാര്‍ച്ച് 22ന് പാലായിലെ വസതിയില്‍ വെച്ച് 15 ലക്ഷം, മാര്‍ച്ച് 31ന് 50 ലക്ഷം, ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ച് 35 ലക്ഷം എന്നിങ്ങനെയാണ് പണം കൈമാറിയെന്നാണ് ആരോപണം.
കേസ് വിജിലന്‍സ് എഴുതിത്തള്ളിയതിനെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, നെയ്യാറ്റിന്‍കര. പി. നാഗരാജ്, സിപിഐ നേതാവ് വി.കെ. രാജു, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്, വി. മുരളീധരന് എംപി തുടങ്ങിയവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: