തിരുവനന്തപുരം: പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആര്‍ഭാട രഹിതമായി നടത്തുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ ആലപ്പുഴയില്‍ നടത്തും.
ഓവറോള്‍ കിരീടമായ സ്വര്‍ണക്കപ്പ് ഈ വര്‍ഷം നല്‍കില്ല. ഗ്രേസ് മാര്‍ക്കും സര്‍ട്ടിഫിക്കറ്റും മാത്രം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. വ്യക്തിഗത ട്രോഫികളും സ്കൂളുകള്‍ക്കുള്ള പോയിന്റും നല്‍കില്ല. സംസ്ഥാന കലോത്സവത്തില്‍ മത്സരങ്ങള്‍ സ്റ്റേജിനങ്ങള്‍ മാത്രമായിരിക്കും. സ്റ്റേജ് ഇതര മത്സരങ്ങള്‍ ജില്ലാതലത്തില്‍ ഒരേവിഷയത്തില്‍ ഒറ്റദിവസം നടത്തും. എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയ രചനകള്‍ സംസ്ഥാനതലത്തില്‍ വിധി നിര്‍ണയിച്ച് ഗ്രേഡ് നല്‍കും. ഇവയ്ക്ക് സംസ്ഥാന മത്സരങ്ങള്‍ ഉണ്ടാകില്ല. സ്കൂള്‍ തല മത്സരങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 13 വരെയും സബ് ജില്ലാ മത്സരങ്ങള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്നു വരെയും ജില്ലാ മത്സരങ്ങള്‍ നവംബര്‍ 12 മുതല്‍ 24 വരെയും നടത്തും.
സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 26, 27, 28 തീയതികളില്‍ കൊല്ലത്തും ശാസ്ത്രോത്സവം നവംബര്‍ 24, 25 തീയതികളില്‍ കണ്ണൂരിലും കായികമേള ഒക്ടോബര്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്തും നടക്കും.
അര്‍ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെ നടത്തും. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം മാര്‍ച്ചില്‍ നടക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് പകരം മുഴുവന്‍ സ്കൂളുകളിലും ഒക്ടോബര്‍ 15ന് മുമ്പ് ക്ലാസ് പരീക്ഷ നടത്തണമെന്നും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: