കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. ഹര്‍ജി ഈ മാസം 25ന് പരിഗണിക്കാന്‍ മാറ്റി.
ഇന്നലെ നല്കിയ ഹര്‍ജിയില്‍ ഇന്നലെ തന്നെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചയ്ക്ക് രണ്ടിന് സിംഗിള്‍ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്ന് ബിഷപ്പിന്റെ അഭിഭാഷകന് അഭ്യര്‍ഥിച്ചു. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയ സാഹചര്യത്തില്‍ അറസ്റ്റ് തടയണമെന്ന വാദം ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഉന്നയിച്ചില്ല. ഈ അവസരത്തിലാണ് വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹര്‍ജി മാറ്റിയത്.
കന്യാസ്ത്രീയുടെ പരാതിയില്‍ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന ഹര്‍ജികള്‍ ഡിവിഷന് ബെഞ്ച് സപ്തംബര്‍ 24ന് പരിഗണിക്കുന്നതിനാല്‍ ഇതിനുശേഷം സപ്തംബര്‍ 25 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയില്‍ അഭിപ്രായപ്പെട്ടു. ഈ നിലപാടിനോട് സര്‍ക്കാരും യോജിച്ചു. തുടര്‍ന്നാണ് ഹര്‍ജി സപ്തംബര്‍ 25ലേക്ക് മാറ്റിയത്.
കന്യാസ്ത്രീക്ക് തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കഥ മെനയുകയാണെന്നും താന്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്നും ബിഷപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. തന്നോട് അവര്‍ക്ക് വ്യക്തി വൈരാഗ്യമുണ്ടെന്നും തനിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നുവെന്നും കേരളത്തില്‍ എത്തിയാല്‍ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: