ദുബായ്: ഏഷ്യാകപ്പില്‍ ലോക ക്രിക്കറ്റിലെ വമ്പന്മാരായ ടീം ഇന്ത്യയെ ഞെട്ടിച്ച് ദുര്‍ബലരായ ഹോങ്കോംഗ് കീഴടങ്ങി. 26 റണ്‍സിന്റെ പൊരുതി നേടിയ ജയവുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യ മുന്നോട്ടുവെച്ച 286 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഹോങ്കോംഗിന് 259 റണ്‍സ് നേടാനെ ആയുള്ളു. അരങ്ങേറ്റക്കാരനായ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.
കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അവസാന ഓവറുകളിലെ വിക്കറ്റ് വീഴ്ചയും മെല്ലെപ്പോക്കും വിനയാവുകയായിരുന്നു. 300നു മുകളില്‍ സ്കോര്‍ ചെയ്യാമായിരുന്ന സാഹചര്യങ്ങള്‍ ടീമിന് മുതലാക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. പക്ഷേ എട്ടാം ഓവറില്‍ 22 പന്തില്‍ 23 റണ്‍സെടുത്ത് നായകന് രോഹിത് ശര്‍മ പവലിയനിലേക്ക് മടങ്ങി.
പിന്നീട് മൂന്നാമനായി ക്രീസിലെത്തിയ അമ്ബാട്ടി റായിഡുവിനെ കൂട്ടുപിടിച്ച് ധവാന് പടനയിക്കുന്നതാണ് കണ്ടത്. രണ്ടാം വിക്കറ്റിലെ ഈ കൂട്ടുകെട്ട് 116 റണ്‍സാണ് അടിച്ചെടുത്തത്. 70 പന്തില്‍ 60 റണ്‍സെടുത്ത് റായിഡുവും മടങ്ങിയതോടെ ധവാനിലേക്കായി ആരാധകരുടെ കണ്ണുകള്‍. ഒടുവില്‍ ഏകദിനത്തിലെ 14ാം സെഞ്ചുറിയും തികച്ച ശേഷം 36ാം ഓവറില്‍ പുറത്താകുമ്ബോള്‍ 120 പന്തില്‍ 127 റണ്‍സ് നേടിയിരുന്നു ധവാന്. എണ്ണംപറഞ്ഞ രണ്ട് സിക്സറുകളും 15 ഫോറുകളും ആ ഇന്നിംഗ്സിന് നിറം ചാര്‍ത്തി.
33പന്തില്‍ 27 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കും 27 പന്തില്‍ 28 റണ്‍സെടുത്ത കേദാര്‍ യാദവും ഇന്ത്യയുടെ സ്കോര്‍ 280 കടക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി മൂന്ന് പന്തുകള്‍ മാത്രം നേരിട്ട് സംപൂജ്യനായി മടങ്ങിയതും ഇന്ത്യന്‍ സ്കോര്‍ 300 കടക്കുന്നതിന് വിഘാതമായി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഹോങ്കോംഗ് തെല്ലും ഭയമില്ലാതെയാണ് ബാറ്റുവീശിയത്. അര്‍ഹിക്കുന്ന പന്തുകളെ ബഹുമാനിച്ചും മോശംപന്തുകളെ അതിര്‍ത്തി കടത്തിയും ഓപ്പണര്‍മാരായ അന്‍ഷുമാന്‍ റാത്തും നിസാകത് ഖാനും യഥേഷ്ടം റണ്‍സ് വാരിക്കൂട്ടി. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും അവയൊന്നും ലക്ഷ്യം കണ്ടില്ല. ഹോങ്കോംഗ് സ്കോര്‍ ബോര്‍ഡ് ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്നതോടെ 286 എന്ന സ്കോര്‍ മതിയാവില്ല എന്ന തോന്നലുണ്ടായി. ഒടുവില്‍ സ്കോര്‍ 174 ല്‍ എത്തിനില്‍ക്കെ 73 റണ്‍സെടുത്ത അന്‍ഷുമാനെ കുല്‍ദീപ് യാദവ് മടക്കി. ഇതോടെ ശ്വാസം നേരെവീണ ഇന്ത്യയ്ക്ക് അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹമ്മദ് വീണ്ടും മുന്‍തൂക്കം നല്കി. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി മാത്രം കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ സെഞ്ചുറിയിലേക്ക് കുതിച്ച നിസാകത് ഖാനെ അഹമ്മദ് പുറത്താക്കി.
പിന്നീട് വന്ന ഹോങ്കോംഗ് ബാറ്റ്സ്മാന്മാര്ക്ക് ചെറുത്തു നില്ക്കാനായില്ല. റണ്സുയരുന്നതിനിടെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും വീണുകൊണ്ടിരുന്നു. ഒടുവില്‍ നിശ്ചിത 50 ഓവറില്‍ 259 റണ്‍സെടുത്ത് ഹോങ്കോംഗിന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. അരങ്ങേറ്റത്തില്‍ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ യുസ്വേന്ദ്ര ചഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകള്‍ നേടി മികച്ച പിന്തുണ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: