ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സ് ദുര്‍വിനിയോഗം തടയാനുള്ള കര്‍ശന വ്യവസ്ഥകളോടെ. ഓര്‍ഡിനന്‍സ് കോണ്‍ഗ്രസ് നേതാവ് സോണിയ, തൃണമൂല്‍ നേതാവ് മമത, ബിഎസ്പി നേതാവ് മായാവതി എന്നീ നേതാക്കള്‍ക്ക് വന്‍ വെല്ലുവിളിയാകുന്നു. ഓര്‍ഡിനന്‍സ് വിശദീകരിച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, ഇക്കാര്യത്തില്‍ സോണിയയും മറ്റു മഹിളാ നേതാക്കളും മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ദുര്‍വിനിയോഗം തടയല്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതാണ്. ലോക്സഭയില്‍ പാസാക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് അവര്‍ക്ക് മേല്‍ക്കൈ ഉള്ള രാജ്യസഭയില്‍ തടസപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് വേണ്ടിവന്നത്.
ഓര്‍ഡിനന്‍സില്‍ കഠിന ശിക്ഷാ വ്യവസ്ഥയാണ്. ഒപ്പം ദുരുപയോഗം തടയാന്‍ കര്‍ശന വ്യവസ്ഥകളും. മൂന്നുവര്‍ഷം വരെ മുത്തലാഖ് കുറ്റം തെളിഞ്ഞാല്‍ പ്രതി അനുഭവിക്കേണ്ടിവരും. പുറമേ പിഴ ശിക്ഷയും.
എന്നാല്‍ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ കര്‍ശന വ്യവസ്ഥകളും ബില്ലിലുണ്ട്. ഭാര്യയോ രക്തബന്ധമുള്ളവരോ നല്കുന്ന പരാതിയില്‍ എഫ്ഐആര്‍ എടുക്കുമ്പോഴേ കേസാകുന്നുള്ളു. അയല്‍ക്കാരോ നാട്ടുകാരോ മാധ്യമങ്ങളോ വെളിപ്പെടുത്തിയാന്‍ ഭര്‍താവിനെ അറസ്റ്റു ചെയ്യാനോ കേസെടുക്കാനോ കഴിയുന്നല്ല.
കേസ് ഒഴിവാക്കാന്‍ നിയമനടപടികള്‍ പ്രകാരം ഭാര്യയുടെ രേഖാമൂലം ആവശ്യം ഉണ്ടാകണം. പ്രതിക്ക് ജാമ്യം നല്‍കും മുമ്പ് കോടതി ഭാര്യയുടെ നിലപാടും മൊഴിയും കേള്‍ക്കണം. കൊച്ചു കുട്ടികളുടെ സംരക്ഷണം അമ്മയ്ക്കായിരിക്കും. ഭാര്യക്ക് ജീവനാംശം നല്കാന് ഭര്‍ത്താവ് ബാധ്യസ്ഥനാണ്. അത് ബന്ധപ്പെട്ട കോടതിയുടെ വിധിപ്രകാരം ആയിരിക്കും, രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു.
നിയമത്തിന്റെയും ഓര്‍ഡിനന്‍സിന്റെയും പിന്നിലെ രാഷ്ട്രീയ സംഭവങ്ങള്‍ മന്ത്രി വിശദീകരിച്ചു. ”സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് നിയമവിരുദ്ധമാക്കുന്നതിന് നിയമമുണ്ടാക്കാന്‍ ബില്‍ അവതരിപ്പിച്ചു. ലോക്സഭയില്‍ കോണ്‍ഗ്രസ് ഏറെക്കുറേ സമ്മതിച്ചു. രാജ്യസഭയില്‍ എതിര്‍ത്തു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സഹായം തേടി, പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രി അനന്ത്കുമാറും ഞാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം നബി ആസാദിനെ ആറു തവണ കണ്ട് ചര്‍ച്ച നടത്തി. ആറുതവണയും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഈ ബില്‍ മുസ്ലിം മഹിളകളുടെ ക്ഷേമത്തിനാണ്. മുത്തലാഖ് ഒരു തരത്തിലും ഇസ്ലാമിക വിശ്വാസമോ, ആരാധനയോ, മതമോ ആയി ബന്ധപ്പെട്ടതല്ല. ഇത് സ്ത്രീകളുടെ സാമൂഹ്യ നീതി, മഹിമ, ലിംഗതുല്യത എന്നിവയുടെ പ്രശ്നമാണ്. ഈ വിഷയത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന, മഹിളകൂടിയായ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണം. മൗനം വെടിയണം. മമതാ ബാനര്‍ജിയും മായാവതിയും നിലപാട് പറയണം,” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: