കൊല്ലം: കാന്‍സറിന്റെ പിടിയിലമര്‍ന്ന ശാരീരിക അവസ്ഥ… എങ്കിലും തളരാത്ത മനസ്സും പതറാത്ത സ്വരവും കൈമുതലാക്കി പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ നന്ദു മഹാദേവ വീണ്ടും കീമോ വാര്‍ഡില്‍ നിന്നും റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക് എത്തുന്നു. ശാരീരിക അവസ്ഥ ഏറെ മോശമാണെങ്കിലും നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ടു മാത്രമാണ് വീണ്ടും പാടാന്‍ നന്ദു ഒരുങ്ങുന്നത്.
കത്രീന വിജിമോളുടെ വരികള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം നല്കി തരംഗിണി എന്ന ഗ്രൂപ്പാണ് രണ്ടാം ഗാനവും പുറത്തിറക്കുന്നത്. ഇവരുടെ കൂട്ടുക്കെട്ടില്‍ പിറന്ന് നന്ദു തന്നെ പാടിയ ആദ്യ ഗാനമായ ‘ചിരമോഹമെന്നില്‍ ബാക്കിയുണ്ട്, അതിലൊരു മോഹം ഞാന്‍ ചൊല്ലീടട്ടേ’… എന്ന ഗാനം ഹിറ്റായിരുന്നു.
പാട്ടു പാടുമ്പോള്‍ ശ്വാസംകിട്ടിയില്ലെങ്കില് ഓക്സിജന്‍ മാസ്ക് വാടകയ്ക്കെടുത്ത്, അത് വച്ച് പാടുമെന്ന് പറയുന്ന ആത്മധൈര്യമാണ് നന്ദുവെന്ന പാട്ടുകാരനെ വ്യത്യസ്തനാക്കുന്നത്. മോശം ശാരീക അവസ്ഥ കാരണം നിലവില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും രണ്ടാമത്തെ പാട്ടിനൊരുങ്ങുന്ന തനിക്ക് എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്ന് ഫെയ്സ്ബുക്കിലൂടെ നന്ദു പറയുന്നു.
തിരുവനന്തപുരം ആറ്റിങ്ങലിലെ സായികൃഷ്ണയെന്ന വാടക വീട്ടിലെ ഹരിയുടെയും ലേഖയുടെയും മൂത്ത മകനാണ് നന്ദു മഹാദേവ. ബി.ബി.എ പഠനം കഴിഞ്ഞ് അച്ഛനൊപ്പം കാറ്ററിംഗ് സര്‍വീസില്‍ സജീവമായപ്പോഴാണ് നന്ദുവിനോട് വിധി ക്രൂരത കാട്ടിയത്. ഒന്നര വര്‍ഷം മുന്‍പ് കളിച്ചുകൊണ്ടിരിക്കെ ഇടത് കാല്‍മുട്ടിന് അനുഭവപ്പെട്ട വേദനയാണ് തുടക്കം. പരിശോധനയില്‍ കാന്‍സര്‍ ആണെന്ന് വ്യക്തമായി. കഴിഞ്ഞ മേയ് 1ന് ഇടതുകാല് അരയ്ക്ക് താഴെവച്ച് മുറിച്ച് നീക്കി. 24 വര്‍ഷം സ്വന്തമായിരുന്ന ഇടംകാല് നഷ്ടപ്പെട്ടപ്പോഴും നന്ദു പതറിയില്ല. ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് മോചിതനായാല്‍ സംഗീതം പഠിക്കണം, സിനിമയില്‍ പാടണം എന്നിങ്ങനെയുളള മോഹങ്ങളും കുടുമ്പത്തിന്റെയും സുഹൃത്തുക്കളുടേയും പിന്തുണയുമാണ് മനക്കരുത്ത് നല്കി നന്ദുവിനെ മുന്നോട്ട് നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: