കൊച്ചി: സര്‍ക്കാരും സഭയും തമ്മിലുള്ള കൂട്ടിക്കൊടുപ്പിന്റെ ബാക്കിപത്രമാണ് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം കൈവിടാനുള്ള മടിയാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളത്. കേരളത്തില്‍ ഇപ്പോള്‍ ഒരു സര്‍ക്കാരില്ല. പിടിപ്പുള്ള ഒരു മന്ത്രി ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ചുമതല ഏല്‍പ്പിച്ചുപോകാന്‍ പറ്റാത്തത്. ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന് കൂടെയുള്ളവരെ വിശ്വാസമില്ല. അങ്ങനെയുള്ള വ്യക്തി ഭരിക്കുന്ന കേരളത്തില്‍ കന്യാസ്ത്രീക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു.
ജൂണില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച കേസില്‍ ഇത്ര നാളായിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലീസിന് മുട്ടിടിക്കുന്നു. ബിഷപ്പിന് സാവകാശം നല്കി എങ്ങനെ ജാമ്യം നേടിക്കൊടുക്കാമെന്നാണ് പോലീസ് തലപുകയ്ക്കുന്നത്. ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാല്‍ സ്വമേധയാ കേസ് എടുക്കാമെന്ന നിയമം നിലനില്‍ക്കുന്ന നാട്ടില്‍ ആണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് ഫ്രാങ്കോയുടെ സമ്മതം കാത്തുനില്ക്കുന്ന പോലീസിനെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.
കേരളത്തില്‍ സ്വകാര്യസ്വത്ത് ഏറ്റവും കൂടുതല്‍ കൈവശം വച്ചിരിക്കുന്നത് സിപിഎമ്മും ക്രിസ്ത്യന്‍ സഭയുമാണ്. ഭരിക്കുന്ന പാര്‍ട്ടി സഭയെ ഭയപ്പെടുന്നതും അവരുടെ സമ്പത്തു കണ്ടാണ്. സഭയേയും ഫ്രാങ്കോയേയും വത്തിക്കാനേയും വോട്ടുബാങ്കിനേയും സര്‍ക്കാര്‍ ഭയക്കുന്നതുകൊണ്ടാണ് നമ്മള് നീതിനിഷേധിക്കപ്പെട്ട ജനതായി മാറുന്നതെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. നീതിബോധമുള്ള, പ്രതിജ്ഞാബദ്ധതയുള്ള കലാകാരന് എന്ന നിലയില്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും ജോയ് മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: