ന്യൂദല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പു കേസില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിയമസ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് (സിഎഎം) അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട ചില രേഖകള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സിഎഎമ്മിന്റെ ക്യാമ്പസില്‍ നിന്നും ലഭിച്ചതോടെയാണ് സ്ഥാപനവും നിരീക്ഷണവലയത്തിലായത്.
നീരവ് മോദിയുടെ മുംബൈയിലുള്ള വജ്രാഭരണ ജ്വല്ലറികളൊന്നില് നിന്നും തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി ഫെബ്രുവരി പകുതിയോടെ സിഎഎം ക്യാമ്പസിലെത്തിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
സിബിഐ ഉദ്യോഗസ്ഥര്‍ ഫെബ്രുവരി 20ന് സിഎഎം ക്യാമ്പസില്‍ തെരച്ചില്‍ നടത്തി. 21ന് രാത്രിയോടെ നീരവിന്റെ സാമ്പത്തിക ഇടപാടുകളുടെ 24,625 പേജുകളുള്ള രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് തൊഴിലാളികളെ ചോദ്യംചെയ്തതില്‍ നിന്നും അറുപതോളം കാര്‍ഡ്ബോര്‍ഡ് പെട്ടികളാണ് സിഎഎമ്മിന്റെ ഓഫീസിലേക്ക് ചെറിയൊരു ട്രക്കില്‍ കടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. രേഖകള്‍ സിഎഎം ഓഫീസിലെത്തിച്ച് ഒരാഴ്ചയ്ക്കകമാണ് പിടിച്ചെടുത്തതെന്ന് ഇതുമായി ബന്ധപ്പെട്ട രേഖകളും മൊഴികളും സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം നീരവ് മോദിയുടെ വക്കാലത്ത് ഏറ്റെടുക്കാതെ തന്നെയാണ് പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സിഎഎമ്മിന്റെ കൈവശമെത്തിയിരിക്കുന്നതെന്ന് കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരില്‍ ഒരാളായ കെ. രാഘവാചാര്യലു പറഞ്ഞു. കേസില്‍ സിഎഎം നീരവ് മോദിയുടെ വക്കാലത്ത് ഏറ്റെടുത്തിട്ടില്ലെന്ന് നൂറുശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സിഎഎമ്മിന് പ്രതിയുടെ അഭിഭാഷകരെന്ന പരിഗണന ലഭിക്കില്ലെന്നും പറഞ്ഞ അദ്ദേഹം സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം നടത്തുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിരീക്ഷണത്തിലെത്തിയതെന്നും വ്യക്തമാക്കി.
600 അഭിഭാഷകരടങ്ങുന്ന ബൃഹത്തായ നിയമകാര്യ സ്ഥാപനമാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഐസിഐസിഐ ബാങ്ക്, തോംസണ്‍ റോയിട്ടേഴ്സ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് നിയമോപദേശം നല്കി വരുന്നത് സിഎഎം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: