കൊച്ചി : തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് നടത്തിയ കുത്തിവെപ്പില്‍ ഇരുകാലുകളും തളര്‍ന്നയാള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്നു കാണിച്ച് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
കണ്ണൂര്‍ എക്കല്‍ സ്വദേശി വി. ലക്ഷ്മണനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 1983 ല്‍ തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന് എടുത്ത കുത്തിവെപ്പില്‍ ഇയാളുടെ കാലുകള്‍ തളര്‍ന്നു. തുടര്‍ന്ന് ചികിത്സാ സഹായത്തിന് നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇയാള്‍ക്ക് സൗജന്യ ചികിത്സ നല്കാന് 2015 ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2017 വരെ സൗജന്യ ചികിത്സ കിട്ടി. എന്നാല്‍ ഇതിനുശേഷം തനിക്ക് അര്‍ഹമായ ചികിത്സാ സൗജന്യം ലഭിച്ചില്ലെന്നും ഇതു കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഹര്‍ജി സപ്തംബര്‍ 26 ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: