കൊച്ചി: കേന്ദ്ര സര്‍ക്കാര്‍, ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ നടത്തുന്ന സ്വച്ഛതാ ഹീ സേവാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പ്രളയാനന്തര തീവ്ര ശുചീകരണമായി നടത്തും. മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
തീവ്ര ശുചീകരണമെന്നാണ് പേര്. പരിപാടി സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സേവാ പ്രവര്‍ത്തനങ്ങളുടെ മാതൃകയാണിത്. എന്നാല്‍ സംസ്ഥാനം ഇത് പ്രളയാനന്തര പരിപാടി എന്ന പേരില്‍ നടത്തുമ്പോള്‍ പ്രളയം ബാധിക്കാത്ത സ്ഥലങ്ങളില്‍ എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നില്ല.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ക്ക് പരമാവധി 10,000 രൂപയും നഗരസഭകള്‍ / കോര്‍പ്പറേഷനുകള്‍ക്ക് കാല് ലക്ഷവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതു/പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാവുന്നതാണ്.
മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ: വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉളള മാലിന്യങ്ങള്‍ സംസ്കരിക്കുകയും വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറുകയും ചെയ്യും. ഇതോടൊപ്പം നദികള്‍ തോടുകള്‍ മറ്റ് ജലാശയങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത്, നഗരകാര്യം ഗ്രാമവികസനം എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തും. ഹരിതകേരള മിഷന്, ശുചിത്വ മിഷന്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന് എന്നിവയുടെ സംയുക്ത നേതൃത്വവും ഏകോപനവും ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഉണ്ടാകും. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ കളക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന് ജില്ലാ കോഡിനേറ്റര്‍ എന്നിവര്‍ക്കായിരിക്കും.
വിദ്യാലയങ്ങളില്‍ ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവബോധം ഉണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: