കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഹൗസ് ബില്‍ഡിങ് അലവന്‍സ് (എച്ച്ബിഎ) നിര്‍ത്തലാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ നേരിട്ട് വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് പ്രകാരം നിലവില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും വായ്പ എടുത്തവര്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയിലേക്ക് കടബാധ്യതകള്‍ മാറ്റണമെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. ആര്‍ബിഐ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള വിശദാംശങ്ങള്‍ സപ്തംബര്‍ 30ന് മുമ്പ് ബാങ്കുകള്‍ക്ക് കൈമാറണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ തിരിച്ചടവില്‍ മാറ്റമുണ്ടാവില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. നിലവില്‍ എച്ച്ബിഎ പ്രകാരമുള്ള പലിശനിരക്ക് തുടരുമെന്നും കൂടുതല്‍ പലിശ ബാദ്ധ്യത ജീവനക്കാര്‍ക്ക് ഉണ്ടാവില്ലെന്നും ഉത്തരവിലുണ്ട്. എന്നാല്‍ ബാങ്കുകളുടെ പലിശനിരക്കില്‍ കാലാകാലമായുണ്ടാവുന്ന മാറ്റം എച്ച്ബിഎ ലോണുകള്‍ക്കും ബാധിക്കുമെന്നാണ് ജീവനക്കാര്‍ സംശയിക്കുന്നത്. ബാങ്ക് പലിശയെക്കാള്‍ കുറഞ്ഞ നിരക്കില്‍ എച്ച്ബിഎ ലോണ്‍ ലഭിക്കുമെന്നായിരുന്നു ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ജീവനക്കാര്‍ക്ക് നല്‍കിവരുന്ന സുപ്രധാന ആനുകൂല്യം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടും സംഘടനകള്‍ ഇതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രളയാനന്തര സാമ്പത്തിക സ്ഥിതിയില്‍ പിടിച്ചുനില്‍ക്കാനുള്ള സര്‍ക്കാറിന്റെ നിരവധി നടപടികളിലൊന്നായാണ് ഇത് വിശദീകരിക്കപ്പെടുന്നത്. അഞ്ച് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനിക്കാരില്‍ ഭൂരിഭാഗവും എച്ച്ബിഎ ലോണ്‍ ഉപഭോക്താക്കളാണ്. ലോണ്‍ ഏറ്റെടുക്കുന്നതുവഴി സര്‍ക്കാറിന് ഭീമമായ തുക ഒറ്റയടിക്ക് ലഭിക്കും. ജീവനക്കാര്‍ക്ക് എച്ച്ബിഎ ലോണ്‍ നല്കുന്നതുവഴി ഉണ്ടാകുന്ന കടബാധ്യതയില്‍ നിന്നും ഭാവിയില്‍ സര്‍ക്കാറിന് ഒഴിവാകാം. ധനകമ്മി കുറക്കണമെന്ന ധനകാര്യ ഉത്തരവാദിത്ത ബില്ലിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഇത് സഹായകമാകും. ബജറ്റില്‍ ധനകമ്മി കുറക്കാനുള്ള സര്‍ക്കാറിന്റെ നീക്കം ഫലപ്രദമാകാത്ത സാഹചര്യത്തില്‍ ഈ നടപടി ഗുണം ചെയ്യുമെന്നാണ് ധനകാര്യവൃത്തങ്ങള്‍ സര്‍ക്കാറിന് നല്കിയ ഉപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: