ബെംഗളൂരു: പ്രളയക്കെടുതി നേരിട്ട കേരളവും കര്‍ണാടകയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്രം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ച്ചയില്‍ നിന്നു കരകയറുന്നതിനുള്ള സാമ്പത്തികസഹായം സംസ്ഥാനങ്ങള്‍ക്ക് കാലതാമസമില്ലാതെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളിലെ വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് മേഖലയോഗം നടത്തിയത്. ആന്ധ്രാപ്രദേശിലെ പുലികാട്ട് തടാകപ്രശ്നം, തമിഴ്നാട്ടിലെ മത്സ്യബന്ധന അവകാശം, ശേഷാചലം കുന്നുകളിലെ രക്തചന്ദന കടത്ത്, ചെന്നൈയിലേക്ക് കൃഷ്ണാ നദിയില്‍ നിന്നുള്ള വെള്ളമെത്തിക്കല്‍ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു. ചര്‍ച്ച ചെയ്ത 27 വിഷയങ്ങളില്‍ 22 ഉം പരിഹരിച്ചു. കഴിഞ്ഞവര്‍ഷം നടന്ന കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു.
കര്‍ണാടക, പുതുച്ചേരി മുഖ്യമന്ത്രിമാരായ കുമാരസ്വാമി, വി.നാരായണ സ്വാമി, തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വം, ആന്ധ്രാപ്രദേശ് ധനമന്ത്രി വൈ.രാമകൃഷ്ണുദു, കേരള ധനമന്ത്രി തോമസ് ഐസക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ഗവര്‍ണര്‍ ഡി.കെ.ജോഷി തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 488 പേരുടെ ജീവനെടുത്ത പ്രളയത്തെ തുടര്‍ന്ന് 4700 കോടി രൂപയുടെ ദുരിതാശ്വാസമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: