കൊച്ചി: പ്രളയ ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ഊണും ഉറക്കവും കളഞ്ഞ് ആഴ്ചകളോളം കഷ്ടപ്പെട്ട വില്ലേജ് ഓഫീസിലെ ജിവനക്കാര്‍ക്ക് അതിനേക്കാള്‍ കഠിനമായിരിക്കുകയാണ് ഇപ്പോള്‍ പിരിവ്. ഓരോ വില്ലേജ് ഓഫീസിനും വന്‍ തുകയാണ് നിശ്ചയിച്ച് നല്‍കിയിരിക്കുകയാണ്. ഇത് പല വില്ലേജ് ഓഫീസര്‍മാരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. പണം കണ്ടെത്താന്‍ ഇപ്പോള്‍ നാട്ടിലെ പ്രധാനപ്പെട്ടവരുടെ പട്ടിക തയാറാക്കി വീടുവീടാന്തരം കയറിയിറങ്ങുകയാണ് ഉദ്യോഗസ്ഥര്‍.
ഈ അവസരം മുതലാക്കി മണ്ണ്, മണല്‍ മാഫിയ വന്‍ തുക ഓഫറുമായി വില്ലേജ് ഓഫീസര്‍മാരെ സമീപിക്കുന്നുണ്ട്. ഇത് വാങ്ങിയാല്‍ പിന്നീട് ഇവര്‍ക്ക് വഴങ്ങേണ്ടിവരുമെന്നതിനാല് ഉദ്യോഗസ്ഥര്‍ മടിക്കുന്നു. എന്നാല്‍ ഭരണകക്ഷി നേതാക്കളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന നേതാക്കള്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയില്ലെങ്കില്‍ ഉടന്‍ തന്നെ സ്ഥലത്തെ പ്രധാന നേതാവിനെ വിവരം അറിയിക്കും. പിന്നീട് നേതാവിന്റെ അസഭ്യം മുഴുവന്‍ വില്ലേജ് ഓഫീസര്‍ കേള്‍ക്കണം. അതിനാല്‍ പലരും താല്‍പ്പര്യമില്ലെങ്കിലും പണം വാങ്ങുന്നു.
ചെങ്ങന്നൂരില്‍ എംഎല്‍എ സജി ചെറിയാന് നേരിട്ടാണ് വില്ലേജ് ഓഫീസര്‍മാരെ വിളിച്ച് പിരിവ് നിയന്ത്രിക്കുന്നത്. വിദേശത്തു ജോലിയുള്ള പരമാവധി പേരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കണമെന്നും പണം നല്കാന് തയാറാകാത്തവരുടെ ഫോണ്‍ നമ്പര്‍ എംഎല്‍എയ്ക്ക് കൈമാറണമെന്നുമാണ് നിര്‍ദേശം.
പ്രളയം മുതല്‍ കടുത്ത സമ്മര്‍ദത്തിലാണ് വില്ലേജ് ഓഫീസിലെ ജീവനക്കാര്‍. ആദ്യ വെല്ലുവിളി ദുരിതത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുക എന്നതായിരുന്നു. അതിന് ശേഷം പരാതിരഹിതമായി ക്യാമ്പുകള്‍ നടത്തുക എന്നതായി. പിന്നീട് കിറ്റു വിതരണം, നഷ്ടപരിഹാരം നല്‍കാനായി അര്‍ഹരായവരുടെ കണക്കെടുപ്പ്, ഇപ്പോള്‍ വീടുകളുടെ നഷ്ടപരിഹാരം നിശ്ചയിച്ചു കൊണ്ടിരിക്കവെയാണ് പിരിവെന്ന തലവേദന കൂടി എത്തിയത്.
പരിമിതമായ ജീവനക്കാരാണ് വില്ലേജ് ഓഫീസുകളിലുള്ളത്. ഒരു വില്ലേജ് ഓഫീസര്‍, രണ്ട് വില്ലേജ് അസിസ്റ്റന്റ്, രണ്ട് ഫീല്‍ഡ് അസിസ്റ്റന്റ് എന്നിവരാണുള്ളത്. എന്നാല്‍ പല വില്ലേജ് ഓഫീസുകളിലും തസ്തികകള്‍ പൂര്‍ണമായി നികത്തിയിട്ടില്ല. 10-15 വാര്‍ഡുകളാണ് ഒരു വില്ലേജ് ഓഫീസറുടെ പരിധിയില്‍ വരുന്നത്.
കൃഷി ഓഫീസര്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ വാഹനമായി സ്കൂട്ടര്‍ അനുവദിച്ചിട്ടുള്ളപ്പോള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇപ്പോഴും 200രൂപ മാത്രമാണ് ഒരു മാസം യാത്രപ്പടി ഇനത്തില്‍ ലഭിക്കുന്നത്. പ്രളയാനന്തര ജോലികള്‍ സമയബന്ധിതമായി തീര്‍ത്തില്ലെങ്കില്‍ വിമര്‍ശനം കേള്‍ക്കേണ്ടിവരിക വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. അതിനാല്‍ പിരിവ് പോലുള്ള ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: