ഹൈദരാബാദ്: തെലങ്കാനയിലെ വിവാദമായ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഏഴുപേര്‍ അറസ്റ്റില്‍. അന്യമതസ്ഥയായ യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ നല്‍ഗൊണ്ടയിലെ ദളിത് ക്രിസ്ത്യന്‍ യുവാവായ പെരുമല്ല പ്രണയാണ് കൊലയ്ക്ക് ഇരയായത്. അറസ്റ്റിലായവരില്‍ യുവതിയുടെ അച്ഛനും ഇയാളുടെ സുഹൃത്തായ കോണ്‍ഗ്രസ് നേതാവും പെടുന്നു. കേസിലെ വാടക കൊലയാളി സുഭാഷ് ശര്‍മയെ ബീഹാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വടിവാള്‍ കൊണ്ട് പ്രണയിനെ ഇയാള്‍ വെട്ടുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.
യുവതിയുടെ അച്ഛന് ടി. മാരുതി റാവു, സുഭാഷ് ശര്‍മ, അസ്ഗര്‍ അലി, കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് അബ്ദുള്‍ കരീം, മാരുതി റാവുവിന്റെ സഹോദരന് ടി. ശ്രാവണ്‍, ഡ്രൈവര്‍ സമുദ്രശിവ എന്നിവരാണ് പ്രതികള്‍. സഹപാഠികളായിരുന്ന പ്രണയും അമൃതവര്‍ഷിണിയും തമ്മിലുള്ള പ്രണയം സ്കൂള്‍ പഠനകാലത്ത് തുടങ്ങിയതാണ്. ഇരുവരും എഞ്ചിനീയറിങ് പഠനത്തിന് പോയെങ്കിലും ബന്ധം തീവ്രമായതോടെ പാതി വഴിയില്‍ പഠനമുപേക്ഷിച്ചു. അച്ഛന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ കഴിഞ്ഞ ജനുവരിയില്‍ വീടുവിട്ടിറങ്ങിയ അമൃത, ആര്യസമാജത്തിലെത്തി പ്രണയിനെ വിവാഹം കഴിച്ചു. ദമ്പതികള്‍ പിന്നീട് മിര്യാലഗുഡയിലെത്തി. ജീവനു ഭീഷണിയുള്ള കാര്യം പോലീസ് അവരെ അറിയിച്ചിരുന്നു. തുടര്‍ന്ന് വീടിനു സമീപം സിസിടിവി ക്യാറ സ്ഥാപിക്കാനും നിര്‍ദേശം നല്കി.
ജൂലായിലാണ് മാരുതി റാവുവും കൂട്ടരും പ്രണയിനെ വധിക്കാന്‍ പദ്ധതിയിടുന്നത്. കരീമും ബാരിയും അസ്ഗര്‍ അലിയും ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്തത്. അസ്ഗറും ബാരിയും രണ്ടരക്കോടി രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടതെങ്കിലും ഒടുവില്‍ ഒരു കോടി രൂപയ്ക്ക് കരാറുറപ്പിക്കുകയായിരുന്നുവെന്ന് നല്‍ഗൊണ്ട എസ്പി എ. വി. രംഗനാഥ് പറഞ്ഞു.
ആദ്യതവണ കൊലപാതകശ്രമം പരാജയപ്പെട്ടു. പ്രണയിനൊപ്പം സഹോദരനെയും കണ്ടത് ആശയക്കുഴപ്പത്തിന് ഇടവരുത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു. ആഗസ്റ്റ് 22ന് പ്രതികളിലൊരാളായ സുഭാഷ് ശര്‍മ കാര്‍ വാടകയ്ക്ക് കൊടുക്കാനുണ്ടോ എന്ന് അന്വേഷിച്ച് പ്രണയയുടെ വീട്ടിലെത്തി. ഇയാള്‍ ഹിന്ദി സംസാരിക്കുന്നതുകേട്ട് വീട്ടുകാര്‍ക്ക് സംശയമായതോടെ ആ ശ്രമവും പരാജയപ്പെട്ടു. സപ്തംബര്‍ ഒന്നിന്, തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ നോക്കിയെങ്കിലും അതും വിജയിച്ചില്ല.
ഒടുവില്‍ സപ്തംബര്‍ 14നാണ് കൊല നടത്തിയത്. ഗര്‍ഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയില്‍ നിന്നു മടങ്ങുകയായിരുന്ന പ്രണയിനെ സുഭാഷ് ശര്‍മ വെട്ടിവീഴ്ത്തുകയായിരുന്നു. അസ്ഗര്‍ അലിയാണ് ആയുധമെത്തിച്ചത്. കൃത്യം നിര്‍വഹിക്കാന്‍ ശര്‍മ നല്‍ഗൊണ്ടയിലും ചിത്യാലിലും ഹൈദരാബാദിലുമുള്ള ലോഡ്ജുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു. കൊലയ്ക്കു ശേഷം ഇയാള്‍ ആദ്യം പോയത് ബെംഗളൂരുവിലേക്കായിരുന്നു. തുടര്‍ന്ന് പാറ്റ്നയിലേക്കും.
കൊലയ്ക്ക് പ്രചോദനമായത് ‘ദൃശ്യം’ സിനിമ
ഹൈദരാബാദ്: തെലങ്കാന ദുരഭിമാനക്കൊലയ്ക്ക് പ്രചോദനമായത് മോഹന്‍ലാല്‍ സിനിമയായ ‘ദൃശ്യ’ത്തിന്റെ തെലുങ്കു റീമേക്ക്. സിനിമയിലെ നായകന് വെങ്കിടേഷിനെ മാതൃകയാക്കിയാണ് മാരുതി റാവു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലനടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നു എന്ന് സ്ഥാപിക്കാന്‍ റാവു നല്‍ഗൊണ്ട കളക്ടറുടെ ഓഫീസില്‍ പോയിരുന്നു.
കൃത്യം നടത്തുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പായിരുന്നു ഇത്. മാത്രവുമല്ല കൊല നടത്തുന്ന കാര്യം കുടുംബാംഗങ്ങളില്‍ നിന്നും ഇയാള്‍ രഹസ്യമായി സൂക്ഷിച്ചു. മകള്‍ ഗര്ഭിണിയൊണെന്നതും സപ്തംബര്‍ 14ന് ആശുപത്രിയില്‍ പോകുന്നുതുമെല്ലാം ഭാര്യയില്‍ നിന്നാണ് ഇയാള്‍. അറിഞ്ഞത്. പക്ഷേ മാരുതി റാവുവിന്റെ കണക്കുകൂട്ടലുകളെല്ലാം തകര്‍ത്തായിരുന്നു പോലീസ് അന്വേഷണം മുന്നേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: