തിരുവനന്തപുരം: ചോദ്യം ചെയ്യലിനിടെ തന്നെ ക്രൂരമായി മര്‍ദിച്ച ഐബി ഉദ്യോഗസ്ഥേരാടുള്ള പകരംവീട്ടലിന് രണ്ടു ചെരുപ്പ് താന്‍ മാറ്റിവെച്ചിട്ടുണ്ടെന്നും അവരെ ആരെയും ഇപ്പോള്‍ കാണാനില്ലെന്നും ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന് നമ്പി നാരായണന്. കേസരി ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ചോദ്യം ചെയ്യുമ്പോള്‍ ഐബി വിഭാഗം ക്രൂരമായി തല്ലിയിരുന്നു. താന്‍ കുറ്റക്കാരനല്ലെന്നും എന്തിനാണ് ഉപദ്രവിക്കുന്നതെന്നുമുള്ള ചോദ്യത്തിന് താനാദ്യം കുറ്റക്കാരനല്ലെന്ന് തെളിയിക്കൂ എന്നും അങ്ങനെ തെളിയിച്ചാല്‍ താങ്കളുടെ വീട്ടില്‍ വന്ന് ചെരിപ്പിന് അടിവാങ്ങിക്കൊള്ളാമെന്നുമായിരുന്നു അവരുടെ മറുപടി. പതിമൂന്നു പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചത്. അതില്‍ 11 പേരെ തനിക്കറിയാം. അവരാരും ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ചാരനെന്ന മുദ്രകുത്തലില്‍ നിന്നുള്ള മോചനത്തിനായിരുന്നു നിയമപോരാട്ടം. 50 ലക്ഷം നഷ്ടപരിഹാരം ലഭ്യമാകുന്നതിനെക്കാള്‍ ചാരമുദ്രയില് നിന്ന് മോചിതനായതിലാണ് തനിക്ക് സന്തോഷം.
കേസ് എന്തിനായിരുന്നുവെന്ന് ഇപ്പോഴും അറിയില്ല. കരുണാകരനെ താഴെ ഇറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാകാം. അല്ലെങ്കില്‍ റഷ്യയില്‍ നിന്ന് സാങ്കേതികവിദ്യ വാങ്ങുന്നതില്‍ അമേരിക്കയ്ക്കുള്ള എതിര്‍പ്പാകാം. ഇന്ത്യ ബഹിരാകാശ സങ്കേതിക വിദ്യനേടി ശക്തിയാര്ജിക്കുന്നതിനെതിരെയുള്ള വിദേശ ഗൂഢാലോചനയുമാകാം. തനിക്ക് സംശയങ്ങള്‍ മാത്രമാണുള്ളത്. ഇക്കാര്യത്തില്‍ വസ്തുത വ്യക്തമാക്കേണ്ടത് അന്ന് പ്രത്യേക അന്വേഷണ സംഘത്തലവനായ സിബി മാത്യൂസാണ്.
കേസെല്ലാം ഐബിയാണ് കെട്ടിച്ചമച്ചതെങ്കില്‍ അക്കാര്യം സിബി മാത്യൂസ് കോടതിയില്‍ പറയണം. തീ ഇല്ലാതെ തന്നെ പുകയുണ്ടായി എന്നതാണ് വാസ്തവം. ഇല്ലാത്ത ക്രയോജനിക് സങ്കേതികവിദ്യ എങ്ങനെയാണ് വില്‍ക്കാനാവുക. വികാസ് എഞ്ചിന് വില്കുന്നു എന്ന് പറയുന്നത് അങ്ങാടിയില്‍ ധാരാളം കിട്ടുന്ന കത്തിരിക്ക കടത്തിക്കൊണ്ട് പോയി എന്ന് പറയുന്നപോലെയാണ്. കള്ളക്കേസുകള്‍ കെട്ടിച്ചമച്ചവര്‍ അത്ര ബുദ്ധിമാന്മാരല്ല. ബുദ്ധി ഉപയോഗിച്ചിരുന്നെങ്കില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
സിബി മാത്യൂസ് തന്നോട് മാപ്പ് ചോദിച്ചുവെന്ന് എവിടെയും താന്‍ പറഞ്ഞിട്ടില്ല. സൂര്യകൃഷ്ണമൂര്‍ത്തിയോട് സിബി മാത്യുസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് താന്‍ അദ്ദേഹത്തെ കണ്ടിരുന്നു. ഒന്നും അറിയില്ലായിരുന്നുവെന്നും പോലീസ് മേധാവി മധുസൂദനന് നായര്‍ പറഞ്ഞിട്ടാണ് താനിതൊക്കെ ചെയ്തതെന്നാണ് അന്ന് സിബി മാത്യൂസ് പറഞ്ഞത്. എന്നാല്‍ മധുസൂദനന് നായര്‍ നേരെ തിരിച്ചാണ് പറഞ്ഞത്.
സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കാരണങ്ങളെ തുടര്‍ന്നാണ് താന്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് രാജിവെച്ചത്. നവംബറിലാണ് രാജി നടന്നതെങ്കിലും അതിനും മാസങ്ങള്‍ മുന്‍പ് ഇക്കാര്യം താന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ചാരക്കേസ് ഉണ്ടായിട്ട് പോലുമില്ല. കേസ് ഉണ്ടായതിന് വലിയ കാരണം മാധ്യമങ്ങളാണ്. വിവരക്കേട് കൊണ്ട് ചിലര്‍ കേട്ടതെല്ലാം എഴുതിപ്പിടിപ്പിക്കുകായിരുന്നു. മാധ്യമപ്രവര്‍ത്തകരെ വഴി തെറ്റിച്ചവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നു. എങ്കിലും തനിക്ക് മാധ്യമപ്രവര്‍ത്തകരോട് ഒരു ശത്രുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: