കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം ഐജി ഓഫീസിലേക്ക് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഐജി ഓഫീസിന് സമീപത്തുവച്ച് പോലീസ് ബാരിക്കേഡുകള്‍ കൊണ്ട് തടഞ്ഞു. സ്ത്രീകളും പ്രായമായവരുമുള്‍പ്പടെ നിരവധി പേര് മാര്‍ച്ചില്‍ പങ്കെടുത്തു. സിസ്റ്റര്‍ അഭയയുടെ ചിത്രം പതിപ്പിച്ച ബോര്‍ഡുകളുമേന്തിയാണ് കന്യാസ്ത്രീയുടെ നീതിക്കുവേണ്ടി മാര്‍ച്ചു നടത്തിയത്. അനിശ്ചിതകാല നിരാഹാര സമരം പന്ത്രണ്ട് ദിവസം പിന്നിടുകയാണ്.
മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സമരസമിതി പ്രവര്ത്തകന് ജോസഫ് വര്‍ഗീസ്, പരിസ്ഥിതി പ്രവര്ത്തകന് ഏലൂര്‍ ഗോപിനാഥ്, കാക്കനാട് സ്വദേശിനി മഞ്ജു സുധീരന് എന്നിവര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി.
പണവും സ്വാധീനവുമുള്ളവര്‍ക്ക് ഒരു നീതി പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണക്കാരന് മറ്റൊരു നീതി എന്നതാണ് ഇവിടുത്തെ അവസ്ഥയെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത് അഡ്വ. ഭദ്ര പറഞ്ഞു. സ്ത്രീയുടെ അവകാശ നിഷേധത്തിനെതിരെയാണ് സമരമെന്നും അവര്‍ പറഞ്ഞു. സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന് വട്ടോളി, സി.ആര്. നീലകണ്ഠന്, വനിതാ സംഘടന ജ്വാലയുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: