ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം എത്രവേഗം സാധിക്കുമോ അത്രയും വേഗം വേണമെന്ന് ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ഭാവി ഭാരതം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം രാജ്യത്തെ ഹിന്ദു-മുസ്ലിം തര്‍ക്കം എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ഉതകുമെങ്കില്‍ അത് എത്രയും വേഗം നടത്തുകയല്ലേ നല്ലത്. രാമക്ഷേത്ര നിര്‍മാണത്തിന്റെ മുന്നോട്ടുള്ള ഗതി എങ്ങനെയാവണമെന്ന് അതിന് നിയുക്തമായ ഉന്നതധികാര സമിതിയാണ് നിശ്ചയിക്കുന്നത്. അതില്‍ അഭിപ്രായം ചോദിച്ചാല്‍ പറയാം. ക്ഷേത്ര നിര്‍മാണത്തിന് നിയമം നിര്‍മിക്കണമോ ധാരണയുണ്ടാക്കണമോ തുടങ്ങിയ കാര്യങ്ങള്‍ നില്ക്കട്ടെ. ശ്രീരാമന് രാജ്യത്തെ വലിയ ജനാവലിക്ക് ദൈവമാണ്. അതിനേക്കാള്‍ ഏറെ ആളുകള്‍ക്ക് മര്യാദാ പുരുഷനാണ്. അങ്ങനെ രാജ്യത്തെ വലിയ ഒരു വിഭാഗം ശ്രീരാമനെ മാനിക്കുന്നു. രാമന് ജനിച്ചത് അയോധ്യയിലാണ്. അവിടെ മുമ്പ് രാമക്ഷേത്രം ഉണ്ടായിരുന്നു. അവിടെ ക്ഷേത്രം ആവശ്യമാണ്. ദേശത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനും നല്ലതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയം വന്നില്ലായിരുന്നെങ്കില്‍ ഇതിനു മുമ്പേ ക്ഷേത്രം നിര്മിക്കപ്പെട്ടുകഴിഞ്ഞേനെ, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
ലോകത്ത് ഏറ്റവും കൃത്യമായി മുടക്കംകൂടാതെ ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുപ്പും ഉത്തരവാദിത്തം നല്‍കുന്നതുമായ സംഘടനം വേറേ ഇല്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടി പറഞ്ഞു. സര് സംഘചാലകിനെ തെരഞ്ഞെടുക്കുന്ന സംവിധാനമില്ല, കാരണം സംഘത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അധികാരവും സര് കാര്യവാഹിനാണ്. അദ്ദേഹം ആവശ്യപ്പെട്ടാല്‍ ഈ പരിപാടി ഇപ്പോള്‍ നിര്‍ത്തി തിരികെ അദ്ദേഹം പറയുന്നിടത്ത് ചെല്ലുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ഇവിടെ ഞാന്‍ പ്രസംഗിക്കുന്നതും മറുപടി പറയുന്നതും എന്റെ മാത്രം നിലപാടും അഭിപ്രായവുമല്ല. ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച് പറയുന്നതാണ്. എന്റെ അഭിപ്രായം മാത്രമല്ല.
സംഘം മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. മുസ്ലിങ്ങളും സംഘത്തിലേക്ക് വരിക. വന്ന് കണ്ട് അറിഞ്ഞ്, നിങ്ങള്‍ക്ക് പറ്റാത്ത എന്താണ് സംഘ പ്രവര്‍ത്തനത്തില്‍ ഉള്ളതെന്ന് ചൂണ്ടിക്കാണിക്കുക. മാറ്റേണ്ടതാണെങ്കില്‍ മാറ്റാം. ഇങ്ങനെ വന്നിട്ടുള്ളവരെല്ലാം സംഘത്തിന്റെ ഭാഗമാവുകയാണു ചെയ്തിട്ടുള്ളത്, മറുപടിയായി സര് സംഘചാലക് പറഞ്ഞു.
രാഷ്ട്രീയത്തില്‍ സംഘത്തിന് താല്പര്യമില്ല. രാജ്യവും രാജ്യക്ഷേമവുമാണ് മുഖ്യം. ബിജെപി ആവശ്യപ്പെട്ടിട്ടാണ് ആര്‍എസ്എസില്‍നിന്ന് പ്രവര്‍ത്തകരെ സംഘടനാ സെക്രട്ടറിമാരായി കൊടുത്തിട്ടുള്ളത്.
പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യങ്ങളിലല്ല അവര്‍ ഇടപെടുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയം നോക്കിയല്ല അതിനയക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും സംഘപ്രവര്‍ത്തകരെ നല്കുന്ന കാര്യം രാഷ്ട്രത്തിനു ഗുണകരമാണോ എന്ന് നോക്കി തീരുമാനിക്കും. അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനോടൊപ്പം സംഘ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയം അധികാരം നേടുന്നതിനുവേണ്ടി മാത്രമാകുമ്പോഴാണ് രാഷ്ട്രീയം പ്രശ്നമാകുക, സര് സംഘചാലക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: