കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം 12 ദിവസം പിന്നിട്ടു. നിരാഹാര സമരം അനുഷ്ഠിച്ച, കന്യാസ്ത്രീയുടെ സഹോദരിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സാമൂഹ്യപ്രവര്‍ത്തക ഡോ.പി. ഗീത നിരാഹാരം തുടരുന്നു.
ഫ്രാങ്കോയുടെ അറസ്റ്റ് വൈകിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സമരത്തിലുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു. സാക്ഷികളെ വരെ സ്വാധീനിക്കുമെന്ന സംശയമുണ്ടെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. കൈവശമുള്ള തെളിവുകള്‍ എല്ലാം പോലീസിന് നല്‍കിയിട്ടുണ്ട്. പരാതിക്കാരിയെ അപമാനിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. സിസ്റ്റര്‍ കടുത്ത മനോവിഷമത്തിലാണെന്നും മഠത്തിലെ ജീവിതം അത്ര സുരക്ഷിതമല്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
മഠത്തിലുള്ള മറ്റ് രണ്ട് കന്യാസ്ത്രീകളാണ് അവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്. ബിഷപ്പിനെതിരെ പരാതി നല്‍കിയതില്‍ അവര്‍ക്ക് കടുത്ത ശത്രുതയുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമോ എന്നും ഭയപ്പെടുന്നു. പാചകച്ചുമതല പഞ്ചാബില്‍ നിന്നുള്ളവര്‍ക്കാണ്. വരുന്നത് വരട്ടെയെന്നാണ് തങ്ങളുടെ നിലപാടെന്നും സഭയില്‍ നിന്ന് പുറത്താക്കിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് പോകാന്‍ വന്നവരല്ല ഞങ്ങളെന്നും സിസ്റ്റര്‍ അനുപമ മറുപടിയായി പറഞ്ഞു
കുടുംബാംഗങ്ങള്‍ക്കുമേല്‍ അയല്‍വാസികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കുടുംബം കൂടെയുണ്ടെന്നതാണ് ശക്തി. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണ സന്തോഷം നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: