മൂന്നാര്‍: സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ മൂന്നാറിലെ ഓഫീസില്‍ അതിക്രമിച്ച് കയറി നാശംനഷ്ടം വരുത്തിയ ദേവികുളം എംഎല്‍എ അടക്കം 52 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്, ദേവികുളം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ തഹസില്‍ദാര്‍ പി.കെ. ഷാജി, കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകരായ 50 പേര് എന്നിവര്‍ക്കെതിരെയാണ് മൂന്നാര്‍ പോലീസ് കേസെടുത്തത്. കോടതി അംഗം എന്‍.കെ. വിജയന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കി, ജീവനക്കാരനെ മര്‍ദിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു എംഎല്‍എയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ അക്രമമുണ്ടായത്. രണ്ടാം നിലയില്‍ കയറിയ സംഘം ഇവിടെയുള്ള മുറികളുടെ താഴുകള്‍ തകര്‍ത്ത് ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് എടുത്ത് ഇടുകയായിരുന്നു. പോലീസില്‍ അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
അതിക്രമിച്ച് കയറിയിട്ടില്ല: എംഎല്‍എ
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മൂന്നാര്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നടത്താന്‍ തല്ക്കാലം സംവിധാനം ഒരുക്കാനാണ് കെട്ടിടത്തില്‍ പ്രവേശിച്ചതെന്നാണ് എസ്. രാജേന്ദ്രന് എംഎല്‍എ ജന്മഭൂമിയോട് പറഞ്ഞു. ഇതിനായി നാല് കെട്ടിടങ്ങള്‍ കണ്ടിരുന്നു. എഞ്ചിനീയറിങ് കോളേജില്‍ സ്ഥലപരിമിതി ഉള്ളത് കൊണ്ടാണ് അടച്ച്പൂട്ടിയ ട്രൈബ്യൂണല്‍ ഓഫീസിലെത്തിയത്. കോളേജ് അധികൃതര്‍ സ്ഥലത്തെത്തി മുറികണ്ട് ബോധ്യപ്പെട്ടതിന് ശേഷമായിരുന്നു ഈ നടപടി. ഉദ്യോഗസ്ഥര്‍ തന്നെയാണ് മുറികള്‍ തുറന്ന് തന്നതെന്നും താഴുകള്‍ പൊട്ടിച്ചില്ലെന്നുമാണ് എംഎല്‍എയുടെ വാദം.
തെറ്റായി പ്രവര്‍ത്തിച്ചിട്ടില്ല: തഹസില്‍ദാര്‍
പ്രോട്ടോക്കോള്‍ പ്രകാരമാണ് താന്‍ ഓഫീസില്‍ എത്തിയതെന്നും അതിക്രമം നടത്തിയിട്ടില്ലെന്നും തഹസില്‍ദാര്‍ പി.കെ. ഷാജി ജന്മഭൂമിയോട് പറഞ്ഞു. ആറ് മാസം കൂടി ട്രൈബ്യൂണലിന് സമയം വേണ്ട ഈ കെട്ടിടം ഏറ്റെടുക്കേണ്ടതില്ല എന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനീയറിങ് കോളേജില്‍ സൗകര്യം ഒരുക്കാനാകാതെ വന്നതോടെ എംഎല്‍എ തന്നോട് എത്താന്‍ പറയുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: