ഇടുക്കി: കാലവര്‍ഷത്തിന്റെ ശക്തികുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 70 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 70.4844 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. സപ്തംബര്‍ മാസത്തിലെ റെക്കോര്‍ഡ് ഉപഭോഗമാണിത്. വരും ദിവസങ്ങളില്‍ ഉപഭോഗം ഇതിനും മുകളില്‍ എത്തുമെന്നാണ് വകുപ്പ് കണക്ക് കൂട്ടുന്നത്.
47.4689 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേന്ദ്രപൂളില്‍നിന്ന് ലഭിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 23.0155 ആയിരുന്നു. ഇതിന് മുമ്പ് 70 ദശലക്ഷത്തിന് മുകളില്‍ വൈദ്യുതി ഉപയോഗിച്ചത് ഏപ്രില്‍-മെയ് മാസങ്ങളിലാണ്. മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ ചൂട് കൂടിയതാണ് ഉപഭോഗം ഉയരാന്‍ കാരണം. പ്രളയത്തില്‍ തകര്‍ന്ന കമ്പനികളുടെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചതും വീടുകളിലടക്കം വൈദ്യുതി എത്തിക്കാനായതും ഇതിന് സഹായകമായി.
അതേ സമയം ഉപഭോഗം കൂടിയ സമയങ്ങളില്‍ നിലവില്‍ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവുള്ളതായാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. പ്രളയത്തില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് തകരാര്‍ ഉണ്ടായതോടെ ഏതാണ്ട് 300 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നു. ഇതിന് പിന്നാലെ കേന്ദ്രവിഹിതം കൂടി ലഭിക്കാതെ വന്നതോടെ സംസ്ഥാനത്ത് വൈദ്യുതി വിതരണത്തില്‍ പല ദിവസങ്ങളിലും തടസ്സം നേരിട്ടിരുന്നു.
പുറത്ത്നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടിതുടങ്ങിയതിനാല് ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കുറച്ച് ജനറേറ്ററുകളില്‍ ചിലത് അറ്റകുറ്റപണികള്‍ക്കായി നല്‍കിയിരിക്കുകയാണ്. കൂടംകുളം, കുഡ്ഗി, താല്‍ച്ചര്‍ നിലയങ്ങളിലെ തകരാര്‍ ഇതുവരെയും പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. ലോവര്‍ പെരിയാര്‍ പവര്‍ ഹൗസില്‍ ഉത്പാദനം തുടങ്ങാനായാല്‍ നിലവിലെ പ്രതിസന്ധികള്‍ മറികടക്കാനാകും. ബോര്‍ഡിന്റെ സംഭരണികളിലാകെ ഇനി അവശേഷിക്കുന്നത് 82 ശതമാനം വെള്ളമാണ്. കക്കി സംഭരണിയുടെ വൃഷ്ടി പ്രദേശത്ത് 3.1 സെ.മീ. മഴ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: