ഇരയുടെ ദുഃഖത്തില്‍ പങ്കുചേരുകയും വേട്ടക്കാരനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നതാണ് കുറവിലങ്ങാട്ടെ കന്യാസ്ത്രീയെ പതിമൂന്നുതവണ ബലാത്സംഗം ചെയ്തുവെന്ന് ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന പലരുടേയും വിചിത്രമായ നിലപാട്. ഞങ്ങള്‍ സഭക്കെതിരല്ല, ബിഷപ്പ് ഫ്രാങ്കോയുടെ ദുഷ്ചെയ്തികളെയാണ് എതിര്‍ക്കുന്നതെന്ന് ഇക്കൂട്ടര്‍ ആവര്‍ത്തിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ധാര്‍മിക പിന്തുണ ക്രൈസ്തവസഭകള്‍, പ്രത്യേകിച്ച് കത്തോലിക്കാ സഭ അര്‍ഹിക്കുന്നുണ്ടോ? ഇല്ല എന്ന മറുപടി പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ലോകവ്യാപകമായിത്തന്നെ സ്വന്തം പുരോഹിതന്മാര് ലൈംഗികാതിക്രമങ്ങള്‍ നടത്തിയതായി ആരോപണ വിധേയരാവുകയോ കുറ്റം തെളിയുകയോ ചെയ്തിട്ടുള്ള തൊണ്ണൂറ്റിയൊമ്പത് ശതമാനം കേസുകളിലും ഇരകളുടെ കണ്ണീരുകാണാതെ അക്രമികളെ സംരക്ഷിക്കുകയും, ചില സംഭവങ്ങളില്‍ ആദരിക്കുകയുമാണ് കത്തോലിക്കാസഭ ചെയ്തിട്ടുള്ളത്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ കേരളത്തില്‍പ്പോലുമുണ്ട്.
ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ വത്തിക്കാനോട് പരാതിപ്പെടുകയുണ്ടായി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കത്ത് നല്‍കുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും ദുഃഖിതനാണെന്നും സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോയും വത്തിക്കാന്‍ കത്തെഴുതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വത്തിക്കാന്‍ ഏകാംഗ സമിതിയെ നിയമിച്ചിരിക്കുകയാണ്. സമാനമായ മറ്റ് സംഭവങ്ങളിലേതുപോലെ ഇതും ഒരു സ്ഥിരം കലാപരിപാടിയാണ്. ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ നീതിയുടെ പക്ഷത്താണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണ് വത്തിക്കാന്‍ പയറ്റുന്നത്.
വത്തിക്കാന്റെ നടപടി വളരെ വിചിത്രമാണ്. ഇരയുടെ കണ്ണീരൊപ്പുന്ന കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ ഇതുകൊണ്ടാവില്ല. ഏകാംഗസമിതി എന്തുതന്നെ കണ്ടെത്തിയാലും അതിന് നിയമപരമായ സാധുതയുണ്ടാവില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കന്യാസ്ത്രീയുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെ പല കണ്ടെത്തലുകളും നടത്തിക്കഴിഞ്ഞു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ് നിയമവിരുദ്ധമായി പുറത്തുവിട്ട ഘട്ടത്തില്‍ വത്തിക്കാന്‍ പ്രശ്നത്തില്‍ ഇടപെടുന്നതിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യേണ്ടതാണ്.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കുകയും, ബിഷപ്പിനെ അറസ്റ്റു ചെയ്യാത്തതില്‍ സഭാവിശ്വാസികളില്‍നിന്നുതന്നെ കടുത്ത പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ ഫ്രാങ്കോയെ ബിഷപ്പ് പദവിയില്‍നിന്ന് മാറ്റിനിര്‍ത്തുകയാണ് വത്തിക്കാന്‍ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ല. ഇരയുടെ ചിത്രം പുറത്തുവിട്ടവര്‍ക്കെതിരെയും നടപടി എടുക്കാമായിരുന്നു. എന്നാല്‍ വത്തിക്കാന്‍ അധികൃതര്‍ ഇങ്ങനെയൊന്നും ചിന്തിച്ചതിന്റെ ലക്ഷണംപോലും കാണുന്നില്ല. കേസ് അട്ടിമറിച്ച് ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, കന്യാസ്ത്രീക്കെതിരെ കുപ്രചാരണം നടത്തുന്നവര്‍ക്കും കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്.
അന്വേഷണത്തിന് ഏകാംഗ കമ്മീഷനെ വച്ച വത്തിക്കാന്റെ നടപടി പ്രത്യക്ഷത്തില്‍ തന്നെ യുക്തിരഹിതമാണ്. കാരണം വത്തിക്കാന്‍ ഒരു വിദേശ രാജ്യമാണ്. കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട പ്രശ്നം കത്തോലിക്കാസഭയുടെ ആഭ്യന്തരവിഷയമല്ല. പ്രതിയുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത് ക്രിമിനല്‍ കുറ്റവുമാണ്. ഇന്ത്യന്‍ നിയമപ്രകാരമാണ് നടപടിയുണ്ടാവേണ്ടത്. പാര്‍ട്ടിയില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ചുവെന്ന് സിപിഎം എംഎല്‍എ പി.കെ. ശശിക്കെതിരെ ആരോപണമുയര്ന്നിരിക്കുകയാണല്ലോ. ഇക്കാര്യം അന്വേഷിക്കാന്‍ ചൈനയോ ഉത്തരകൊറിയയോ നിര്‍ദ്ദേശിക്കുന്നതുപോലെയാണ് വത്തിക്കാന്റെ നടപടിയും.
ഇനി വത്തിക്കാന്റെ ഏകാംഗസമിതി നടത്തിയ അന്വേഷണത്തില്‍ പീഡകനെതിരെ എന്തെങ്കിലും കണ്ടെത്തിയെന്നിരിക്കട്ടെ, അതവര് പുറത്തുവിടുമെന്ന് വിശ്വസിക്കാനാവില്ല. ക്രൈസ്തവ പുരോഹിതന്മാര് പ്രതികളായ എണ്ണമറ്റ ലൈംഗിക പീഡനക്കേസുകള്‍ ഒതുക്കിയ പാരമ്പര്യമാണ് വത്തിക്കാനുള്ളത്. ലൈംഗികമായി ചൂഷണം ചെയ്ത ഇരകളുടെ സങ്കടത്തേക്കാള്‍, ക്രൈസ്തവപുരോഹിതരുടെ സ്ഥാനമാനങ്ങള്‍ക്കാണ് വത്തിക്കാന്‍ വിലകല്‍പ്പിക്കാറുള്ളത്. തങ്ങള്‍ ഉള്‍പ്പെടുന്ന സംവിധാനത്തിന് വിശ്വാസ്യതയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ മാത്രമാണ് വത്തിക്കാന്‍ താല്‍പ്പര്യം.
കത്തോലിക്കാസഭയിലെ വമ്പന്മാരായ ചില പുരോഹിതര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസ് ഒതുക്കാന്‍ ശ്രമിച്ചതായി സാക്ഷാല്‍ പോപ്പിനെതിരെ പോലും ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. ഒരു ആര്‍ച്ച് ബിഷപ്പ് തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. സഭ മാഫിയയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോപ്പുതന്നെ സ്ഥാനമൊഴിയണമെന്നും ഈ ബിഷപ്പ് ആവശ്യപ്പെടുകയുണ്ടായി. ബാല ലൈംഗിക പീഡനം ആരോപിക്കപ്പെട്ട പുരോഹിതനെ സംരക്ഷിക്കാന്‍ ശ്രമിച്ചയാള്‍ നയിക്കുന്ന വത്തിക്കാന്‍ ലൈംഗിക പീഡനക്കേസുകളില്‍ സത്യസന്ധവും നീതിപൂര്‍വകവുമായി തീരുമാനങ്ങളും നടപടികളും എടുക്കുമെന്ന് കരുതാനാവില്ലല്ലോ.
വത്തിക്കാന്റെയും കത്തോലിക്കാസഭയുടെയും തനിനിറം തുറന്നുകാട്ടുന്ന ഒരു സംഭവം 2018 ജൂലായില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ നടക്കുകയുണ്ടായി. ബാലലൈംഗിക പീഡനം നടത്തിയതായി ആരോപണമുയര്‍ന്ന ക്രൈസ്തവ പുരോഹിതന്മാരുടെ കേന്ദ്രങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തുകയായിരുന്നു. ക്രൈസ്തവ പുരോഹിതര്‍ വര്‍ഷങ്ങളായി നടത്തിയ ലൈംഗിക പീഡനങ്ങള്‍ കത്തോലിക്കാസഭ മറച്ചുപിടിക്കുകയായിരുന്നുവെന്ന് അമേരിക്കയിലെ പെന്‍സില്‍വാനിയ കോടതിയും ആഗസ്റ്റ് മാസത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി.
ലൈംഗിക ആരോപണം നേരിടുന്നയാളാണെന്ന് 2013 മുതല്‍ അറിയാമായിരുന്നിട്ടും വാഷിങ്ടണ്‍ ഡിസി ആര്‍ച്ച്ബിഷപ്പ് തിയോഡര്‍ മക്കാരിക്കിന് പോപ്പ് ഫ്രാന്‍സിസ് കര്‍ദ്ദിനാളായി സ്ഥാനക്കയറ്റം നല്‍കിയെന്ന് അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്‍ലോ മരിയ വിഗാനോയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോപ്പിന് നേരിട്ട് കത്തെഴുതുകയായിരുന്നു വിഗാനോ.
ലൈംഗിക പീഡനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും ഇരകളായ കന്യാസ്ത്രീകള്‍ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ രണ്ടുംകല്‍പ്പിച്ച് രംഗത്തിറങ്ങിയതിനാലാണ് പലരും സമരത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരായത്. അഭയാ കേസിന് കിട്ടിയ ജനപിന്തുണ എത്രയാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. ഒരു ജോമോന് പുത്തന്‍പുരയ്ക്കല്‍ ഇല്ലായിരുന്നുവെങ്കില്‍ പണ്ടേയ്ക്കുപണ്ടേ ആ കേസ് ആവിയായിപ്പോകുമായിരുന്നു.
കന്യാസ്ത്രീ സമരത്തെ പിന്തുണയ്ക്കുമ്പോഴും കത്തോലിക്കാസഭയെ വെള്ളപൂശുന്നവര്‍ ഒന്നുകില്‍ ഇക്കാര്യങ്ങളെക്കുറിച്ച് അജ്ഞരാണ്, അല്ലെങ്കില്‍ ബോധപൂര്‍വം കണ്ണടയ്ക്കുകയാണ്. അഭയാ കേസിലെ പ്രതികള്‍ക്കൊപ്പം തുടക്കംമുതല്‍ നിലയുറപ്പിച്ചിട്ടുള്ളതും ക്രൈസ്തവസഭയാണെന്നോര്ക്കുക. ബിഷപ്പ് ഫ്രാങ്കോയെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് എങ്ങനെ രക്ഷിക്കാനാവുമെന്നാണ് സഭാ നേതൃത്വം നോക്കുന്നത്. അലമാരയില്‍ ഒരുപാട് അസ്ഥികൂടങ്ങള്‍ ആരുമറിയാതെ ഇരിക്കുന്നുണ്ടാവും. അതുകൊണ്ട് ആയിരം കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടാലും ഒരു ബിഷപ്പ് പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് അവരുടെ നയം.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: