എരുമേലി: മഹാപ്രളയത്തില്‍ കരകവിഞ്ഞൊഴുകിയ പമ്പ, ജീവന് പണയംവച്ച് നീന്തിക്കടന്ന് ശബരിമല നിറപുത്തരിക്കായി നെല്ക്കതിര് എത്തിച്ച യുവാക്കളെ ആദരിച്ചു. തുലാപ്പള്ളി-നാറാണംതോട് സ്വദേശികളായ പാലമൂട്ടില്‍ പി.എന്‍. ബിനു, ഇടമണ്ണില്‍ ഇ.കെ. ജോബി എന്നിവര്‍ക്കാണ് ആദരവ്.
പമ്പ കടന്ന് തന്ത്രിക്കോ അയ്യപ്പന്‍മാര്‍ക്കോ സന്നിധാനത്ത് എത്താന്‍ കഴിയുമായിരുന്നില്ല. 15ന് നടക്കുന്ന ശബരിമല നിറപുത്തരിക്ക് നെല്ക്കതിര് എത്തിക്കാനാവാതെ അധികൃതര്‍ വിഷമിച്ച അവസരത്തിലാണ് ട്രാക്ടര്‍ തൊഴിലാളിയായ ബിനുവും, ചുമട്ട് തൊഴിലാളിയായ ജോബിയും സ്ഥലത്തെത്തുന്നത്. തങ്ങള്‍ക്ക് അന്നവും-ആയുസും നല്കുന്ന അയ്യപ്പന്റെ തിരുസന്നിധിയില്‍ നിറപുത്തരി മുടങ്ങാതെയിരിക്കാന്‍ നെല്ക്കതിര് പ്ലാസ്റ്റിക്ക് ചാക്കിലാക്കി പൊതിഞ്ഞ് പമ്പാനദിയിലെ ത്രിവേണി പാലത്തിന് സമീപത്ത് നിന്നും ഇരുവരും ശരണം വിളികളോടെ എടുത്ത് ചാടുകയായിരുന്നു. 14ന് സന്ധ്യാസമയത്താണ് ഇരുവരും നദിയിലേക്ക് ചാടുന്നത്.
കുത്തൊഴുക്കില്‍ നെല്ക്കതിര് കൈമാറി-കൈമാറി അയ്യപ്പസേവാ സംഘത്തിന് സമീപം മരക്കമ്പില്‍പിടിച്ച് കയറിയാണ് ശബരീശന് നിറപുത്തരിക്കുള്ള നെല്ക്കതിര് എത്തിച്ചത.് ഇതിന് ശേഷം പമ്പാ തീരത്ത് ഒഴുക്കില്‍ അകപ്പെട്ട എട്ടോളംപേരെ കയര്‍ എറിഞ്ഞു കൊടുത്ത് ഇവര്‍ രക്ഷപ്പെടുത്തി. നിറപുത്തരി കഴിഞ്ഞ് പുല്ലുമേട് വണ്ടിപ്പെരിയാര്‍ വഴിയാണ് ഇരുവരും രണ്ടു ദിവസത്തിന് ശേഷം വീട്ടിലെത്തിയത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, തന്ത്രി, മറ്റ് ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇവരെ ആദരിച്ചു. എരുമേലിയില്‍ ചെറുവള്ളി പഞ്ചതീര്‍ഥപരാശക്തി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലും ഇവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: