തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയ സര്‍ക്കാര്‍ കേസില്‍ മനഃപൂര്‍വം വീഴ്ച വരുത്തി. ഹാരിസണ്‍ കേസിന് സമാനമായ മറ്റൊരു കേസില്‍ തോട്ടഭൂമി ഉടമകള്‍ക്കെതിരായി ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന്‍ബെഞ്ച് പുറപ്പെടുവിച്ച വിധി യഥാസമയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല.
മനോരമ കുടുംബത്തിന്റെ കൈവശമിരുന്ന ബാലന്നൂര്‍ പ്ലാന്റേഷന് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയെ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരായ പി.ആര്. രാമചന്ദ്രമേനോന്‍, ദേവന് രാമചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ശരിവച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത് ജൂണ്‍ 20 നാണ്. ഏപ്രില്‍ 11 നായിരുന്നു ഹാരിസണ്‍ കേസില്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസറുടെ നടപടിക്കെതിരെ വിധി വന്നത്. ബാലന്നൂര്‍ പ്ലാന്റേഷന് കൈവശം വച്ചിരുന്ന ഏറനാട് മഞ്ചേരിയിലെ 400 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് ഹൈക്കോടതി ശരിവച്ചത്. പാട്ടഭൂമിക്ക് കുടിയായ്മ അവകാശം ഉണ്ടെന്ന് അവകാശവാദമുന്നയിച്ചാല്‍ മാത്രം പോര ഉടമസ്ഥാവകാശം തെളിയിക്കുക കൂടി വേണമെന്നായിരുന്നു വിധി. കോഴിക്കോട് സാമൂതിരി രാജാവില്‍നിന്നും കമ്പനിക്ക് പാട്ടമായി കിട്ടിയ ഭൂമിയെന്നായിരുന്നു കക്ഷികളുടെ വാദം. എന്നാല്‍ പാട്ടച്ചീട്ട് ഹാജരാക്കി പട്ടയം നേടിയതിന് രേഖകള്‍ ഹാജരാക്കി ഉടമസ്ഥാവകാശം തെളിയിക്കാന്‍ ബാലന്നൂര്‍ പ്ലാന്റേഷനായില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സര്‍ക്കാര്‍ നടപടി ശരിവച്ചത്. ഹാരിസണിന് അനുകൂലമായ ഏപ്രിലിലെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു ബാലന്നൂര്‍ പ്ലാന്റേഷന്റെ വാദം. എന്നിട്ടും കേസില്‍ കമ്പനി തിരിച്ചടി നേരിട്ടു. വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഹാരിസണ്‍ കമ്പനിക്കെതിരെ ഈ കോടതി വിധി സുപ്രീംകോടതിയില്‍ സര്‍ക്കാരിന് അനുകൂലമായ സുപ്രധാന വാദമുഖവുമായിരുന്നു.
എന്നാല്‍ ജൂണിലെ ഈ വിധി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കത്ത് തയാറാക്കുന്നത് ഈ മാസം 12 നു മാത്രമാണ്. അതായത് രണ്ടരമാസങ്ങള്ക്കുശേഷം സുപ്രീംകോടതി വിധി പറയുന്നതിന് വെറും അഞ്ച് ദിവസം മുമ്പ്. ബാലന്നൂര്‍ കേസിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ആഗസ്റ്റ് 4ന് സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. എന്നിട്ടും ഒരുമാസം സര്‍ക്കാര്‍ അനങ്ങിയില്ല. ബാലന്നൂര്‍ കേസിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് അഡ്വക്കേറ്റ് ജനറലിനും സ്റ്റാന്‍ഡിങ് കൗണ്‍സലിനും സര്‍ക്കാര്‍ തയാറാക്കുന്നത് 12നുമാത്രം. കേസിന്റെ വിവരങ്ങള്‍ വിധി വരുന്നതിനുമുമ്പ് കോടതിയില്‍ സുവ്യക്തമായി അവതരിപ്പിച്ചാല്‍ ഹാരിസണ്‍ കമ്പനിക്ക് തിരിച്ചടിയാവുമെന്ന് അറിഞ്ഞുകൊണ്ടു ബോധപൂര്‍വം കേസിന്റെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നു തന്നെ വേണം അനുമാനിക്കാന്‍.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: