തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഉത്തരവില്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരെയും നിയമോപദേഷ്ടാവിനെയും രൂക്ഷമായിട്ടാണ് വിജിലന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ വിമര്‍ശിച്ചിരിക്കുന്നത്.
2017ല്‍ ബാര്‍ കോഴക്കേസ് നടത്താന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.പി. സതീശനെ നിയമിച്ചു. എന്നാല്‍ കെ.എം. മാണിക്ക് ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ് സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്ന സമയത്ത് ഹാജരായി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിച്ചു. തുടര്‍ന്ന് ഹാജരായ വിജി. ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന് തുടരന്വേഷണം ആവശ്യപ്പെട്ട് വന്ന ഹര്ജിക്കാരെയെല്ലാം തടയുന്നതിലാണ് ജാഗ്രത പുലര്‍ത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് തന്റെ മുന്‍ഗാമിയായ വൈക്കം വിശ്വന് വേണ്ടി ഹര്‍ജി തുടര്‍ന്ന് നടത്തുന്നതിനെ എതിര്‍ത്തത് ഇത് വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ സേവനം അവസാനിപ്പിച്ച ശേഷം പ്രോസിക്യൂഷന് വിജിലന്‍സ് കോടതിയുടെ അന്തരീക്ഷം കലുഷിതമാക്കി. തെളിവില്ലെന്ന കാരണത്താല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ലീഗല്‍ അഡൈ്വസര്‍ ദിവസവും വാദിച്ചു. കേസ് റദ്ദാക്കി മാണിയെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെടുന്ന ലീഗല്‍ അഡൈ്വസര്‍ അമിതാവേശം കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി കെ.ഇ. ബൈജുവിനെയും കോടതി വിമര്‍ശിച്ചു. നിര്‍ണായകമായ തെളിവുകള്‍ക്ക് മേല്‍ ഇരുന്ന് വീണ മീട്ടേണ്ട ആവശ്യം അന്വേഷണ ഉദ്യോഗസ്ഥനില്ല. തെളിവുകളുടെ സ്വീകാര്യതയെക്കുറിച്ച് മുന്‍ ചെയ്തികളെ ആശ്രയിച്ച് കൂടുതല്‍ അധ്വാനിച്ച് വിയര്‍ക്കേണ്ട ആവശ്യമില്ല. ആത്മാര്‍ഥമായ ശ്രമം നടത്താതെ നിര്‍ണായകമായ ഭാഗങ്ങളില്‍ അന്വേഷിക്കാതെ ഒഴിഞ്ഞു മാറി.
മുന്‍ എസ്പി സുകേശന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മായ്ച്ചുകളയാനും ശ്രമം നടത്തി. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് അസാധുവെന്ന് വരുത്താന്‍ തെളിവുകളുടെ മൂല്യം വിലയിരുത്താനാണ് ശ്രമിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലന്ന് വരുത്തി എങ്ങനെയും കേസ് അവസാനിപ്പിക്കാനായി അദ്ദേഹം അമിതാവേശം കാട്ടിയതായി അനുബന്ധ റിപ്പോര്‍ട്ടില്‍ നിന്നും കോടതിക്ക് ബോധ്യപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. അഴിമതിക്കേസുകളില്‍ അത്തരം ഉദ്യമം നടത്തി സാഹചര്യത്തെളിവുകള്‍ വിലയിരുത്തേണ്ടത് കോടതിയാണ്. എന്നാലിവിടെ സാഹചര്യത്തെളിവുകള്‍ ശേഖരിക്കാന്‍ കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ടായിട്ടും കോടതിയെ സഹായിക്കാന്‍ യാതൊരു ശ്രമവും നടത്താതെ പ്രതിയെ സഹായിക്കാനാണ് അദ്ദേഹം വ്യഗ്രത കാട്ടിയതെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: