കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോയെ ഇന്നലെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പായിരുന്നു. അതിനപ്പുറം അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. നേരത്തേ തയാറാക്കിയ തിരക്കഥയുടെ ഒന്നാംഘട്ടത്തില്‍ ഫ്രാങ്കോ സുരക്ഷിതന്‍.
ഇന്നു രാവിലെ പതിനൊന്നു മണിക്ക് ഹാജരാകാന്‍ ഫ്രാങ്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനാവില്ലെന്ന് കോട്ടയം എസ്പി എസ്. ഹരിശങ്കര്‍ പറഞ്ഞു.
നാടകീയമായ നിരവധി സംഭവങ്ങള്‍ക്കു ശേഷം ഇന്നലെ രാവിലെ പതിനൊന്നു മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥന് വൈക്കം ഡിവൈഎസ്പി കെ. സുഭാഷും എസ്പി ഹരിശങ്കറും ചേര്‍ന്നാണ് ചോദ്യം ചെയ്തത്. മുന്‍കൂട്ടി തയാറാക്കിയിരുന്ന 104 ചോദ്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് ഫ്രാങ്കോ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. ഈ കേസില്‍ പോലീസ് ബിഷപ്പിനെതിരെ നിലവില്‍ ആറു തെളിവുകളാണ് ശേഖരിച്ചിരിക്കുന്നത്. ഈ തെളിവുകളുടെ വിശദമായ പരിശോധനയും ചോദ്യം ചെയ്യലിനിടയില്‍ തുടര്‍ന്നു. കന്യാസ്ത്രീയെ ആറു സ്ഥലങ്ങളില്‍ വച്ച് 13 തവണ ബിഷപ് പീഡിപ്പിച്ചതായാണ് തെളിവ് ലഭിച്ചിരിക്കുന്നത്. ഇതില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് അടക്കം ഇരയാക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന നിലപാടാണ് ഫ്രാങ്കോ ഇന്നലെ സ്വീകരിച്ചത്. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ഫ്രാങ്കോ പറഞ്ഞു. ആദ്യ പീഡനം നടന്ന ദിവസം രാത്രി കുറവിലങ്ങാട് മഠത്തില്‍ പോയിട്ടില്ലെന്നും തൊടുപുഴ ആശ്രമത്തില്‍ പോയെന്നുമായിരുന്നു വാദം. എന്നാല്‍ കുറവിലങ്ങാട് ആശ്രമത്തിലെ സന്ദര്‍ശന രജിസ്റ്ററില്‍ ഫ്രാങ്കോ അവിടെ എത്തിയതായുള്ള രേഖയും തൊടുപുഴ ആശ്രമത്തിലെ സന്ദര്‍ശന രജിസ്റ്ററില്‍ എത്തിയിട്ടില്ലെന്ന വിവരവും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ആദ്യ പീഡന ദിവസം മഠത്തില്‍ പോയതായി പോലീസ് ഫ്രാങ്കോയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ക്രൈം ബ്രാഞ്ച് ഓഫീസിലെ സൗണ്ട് പ്രൂഫ് മുറിയില്‍ അഞ്ചു ക്യാമറകളുടെ മുന്നിലാണ് ഫ്രാങ്കോയെ ചോദ്യം ചെയ്തത്. ഓരോ ചോദ്യങ്ങളോടുമുള്ള പ്രതികരണങ്ങളും ശരീരഭാഷയും മുഖഭാവങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് നിന്നും ഡിജിപിക്ക് പോലും ചോദ്യം ചെയ്യല്‍ നിരീക്ഷിക്കാവുന്ന തരത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനവും സജ്ജീകരിച്ചിരുന്നു.
ജലന്ധറില്‍ വച്ച് ഫ്രാങ്കോയെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളും ബിഷപ്പില്‍ നിന്നും ലഭിച്ച വിവരങ്ങളും തമ്മില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതിന് കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ബിഷപ്പിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്.
സാനു കെ.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: