നെടുമങ്ങാട്: 72-ാമത് ദേശീയ സീനിയര്‍ നീന്തല്‍ മത്സരത്തില്‍ കേരളത്തിന്റെ സജന് പ്രകാശിന് ഇരട്ട സ്വര്‍ണം. 200 ഫ്രീസ്റ്റൈല്‍, മെഡ്ലെ ഇനങ്ങളിലാണ് പുതിയ ദേശീയ റെക്കോഡോടെ സജന് സ്വര്‍ണമണിഞ്ഞത്.
200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 1:50.35 സെക്കന്‍ഡിലാണ് സജന് ദേശീയ റെക്കോഡുമായി പൊന്നണിഞ്ഞത്. 2011-ല്‍ റാഞ്ചിയില്‍ കര്‍ണാടകയുടെ ആരോണ്‍ ഡിസൂസ സ്ഥാപിച്ച 1:51.38 സെക്കന്‍ഡിന്റെ റെക്കോഡാണ് സജന് മുന്നില്‍ വഴിമാറിയത്. കര്‍ണ്ണാടകയുടെ ശ്രീഹരി നടരാജന് 1:51.49 സെക്കന്‍ഡില്‍ വെള്ളിയും സ്പോര്‍ട്സ് ഫെഡറേഷന്റെ ആര്യന് മഹിജ 1:52.47 സെക്കന്‍ഡില്‍ വെങ്കലവും നേടി.
മെഡ്ലെയില് 2:05.83 സെക്കന്‍ഡിലാണ് സജന് പുതിയ റെക്കോഡുമായി സ്വര്‍ണം നീന്തിയെടുത്തത്. 2009-ല്‍ കര്‍ണാടകയുടെ റെഹാന് പോഞ്ച സ്ഥാപിച്ച 2:05.89 സെക്കന്‍ഡിന്റെ റെക്കോഡാണ് സജന്റെ കുതിപ്പില്‍ വഴിമാറിയത്.
വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഹരിയാനയുടെ ശിവാനി കഠാരിയ ഒന്നാം സ്ഥാനത്തെത്തി. കര്‍ണാടകയുടെ ഖുഷി ദിനേഷ് രണ്ടും ദല്‍ഹിയുടെ പ്രാച്ചി ടോക്കസ് മൂന്നാമതും ഫിനിഷ് ചെയ്തു. നേരത്തെ മന്ത്രി ഇ.പി. ജയരാജന് ദേശീയ സീനിയര്‍ നീന്തല്‍ മത്സരം ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കായിക താരങ്ങള്‍ മാര്‍ച്ച് പാസ്സില്‍ അണിചേര്‍ന്നു.
കേന്ദ്രഭരണ പ്രദേശങ്ങളെയും വിവിധ സംസ്ഥാനങ്ങളെയും ഡിപ്പാര്‍ട്ട്മെന്റ് ടീമുകളായ സര്‍വ്വീസസ്സ്, റെയില്‍വേസ്, പോലീസ് തുടങ്ങിയവയെ പ്രതിനിധീകരിച്ച് 800 ഓളം പുരുഷ വനിതാ കായിക താരങ്ങളാണ് നീന്തല്‍, ഡൈവിംഗ്, വാട്ടര്‍പോളോ എന്നീ ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നത്.
സി. ദിവാകരന് എംഎല്‍എ, സിമ്മിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ദിഗംബീര് കമ്മത്ത്, കേരളാ അക്വാട്ടിക്ക് അസോസിയേഷന് പ്രസിഡന്റ് എം. വിജയകുമാര്‍, ടിഎസ്സി വൈസ് പ്രസിഡന്റ് വിരേന്ദ്ര നാനാവതി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
എസ്.ജെ ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: